പുനരധിവാസപദ്ധതി സമ്പൂർണ്ണ പരാജയം ; ഉന്നതി കോളനിയിലെ ആദിവാസി ബാലന്റെ മൃതദേഹം അടക്കിയത് വീട്ട് മുറ്റത്ത്
തരുവണ :പുനരധിവാസപദ്ധതി പാഴായി ,ആദിവാസി ബാലന്റെ മൃതദേഹം അടക്കിയത് വീട്ട് മുറ്റത്ത് .പാലിയാണ കുന്നുമ്മലങ്ങാടി ഉന്നതി കോളനിയിലെ മഹേഷ് (15) ൻ്റെ മൃതദേഹമാണ് വിട്ട് മുറ്റത്ത് അടക്കം ചെയ്തത്.
സർക്കാരിന്റെ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തിൽ പാലിയാണയിൽ എട്ട് കോടിയോളം രൂപ ചിലവഴിച്ചു ഏറെ കൊട്ടിയാഘോഷത്തോടെ ഉദ്‌ഘാടന മാമാങ്കം നടത്തിയ പദ്ധതി സമ്പൂർണ്ണ പരാജയമായതായാണ് ആക്ഷേപം. ശ്മശാനം,വീട്, വൈദ്യുതി , കുടിവെള്ളം , അംഗൻവാടി സാംസ്‌കാരിക നിലയം കോൺക്രീറ്റ് റോഡ്, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയും വിഭാവനം ചെയ്‌ത പദ്ധതിയാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ അലംഭാവം മൂലം പാതിവഴിയിൽ നിലച്ചത് .
ദിവസങ്ങൾക്ക് മുമ്പ് കോളനിയിൽ മുതിർന്ന സ്ത്രീ മരണപ്പെട്ടെങ്കിലും കോളനിയിൽ അടക്കം ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ മറ്റൊരു ശ്‌മശാനത്തിലാണ് മൃതദേഹം മറവ് ചെയ്‌തത്. ഇതിൽ പ്രതിഷേധിച്ച കോളനിവാസികളോട് ശ്‌മശാനത്തിനുള്ള ഭൂമി കണ്ടെത്തി ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റും ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നെങ്കിലും ഉചിതമായ നടപടികൾ ഇത് വരെ കൈക്കൊള്ളാൻ കഴിഞ്ഞിട്ടില്ല .ഈ സാഹചര്യത്തിലാണ് ഇന്ന് കോളനിയിൽ തരുവണ ഗവ ഹൈസ്സ്‌കൂൾ വിദ്യാർത്ഥിയായ മഹേഷിന്റെ മൃതദേഹവും വീട്ട് മുറ്റത്ത് സംസ്‌കരിക്കാൻ വീട്ടുകാർ നിർബന്ധിതരാവുകയായിരുന്നു.ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി എട്ട് കോടിയോളം രൂപ അനുവദിച്ച പദ്ധതിയിൽ ഇത് വരെ ശ്‌മശാനം അംഗൻവാടി സാംസ്‌കാരിക നിലയം കോൺക്രീറ്റ് റോഡ് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ കാര്യങ്ങളൊന്നും പൂർത്തീകരിച്ചിട്ടില്ല.അമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമിച്ച കുടിവെള്ള പദ്ധതി നിലവിലുണ്ടെങ്കിലും കഴിഞ്ഞ വേനൽകാലത്ത് കിണറിൽ വെള്ളം വറ്റിയതോടെ കുടി വെള്ളമില്ലാതെ കോളനിവാസികൾ ബുദ്ധിമുട്ടിയിരുന്നു. .കോളനിയിൽ ഉടൻ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധം അടക്കമുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. കോളനിയിലെ ആദിവാസി സഹോദങ്ങളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും നിയോജക മണ്ഡലം പ്രസിഡൻറ് ബൈജു പുത്തൻപുര,ഉനൈസ് ഒ ടി ,കോൺഗ്രസ് നേതാവ് മുനീർ തരുവണ ,മുൻ മെമ്പർ പി കുഞ്ഞിരാമൻ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.





Leave a Reply