കാട്ടാനയുടെ ആക്രമണം; യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ.
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 16 കിലോമീറ്ററുകളോളം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട റിപ്പൺ, പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ല് എത്തിച്ചത്.
തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘവും വനപാലകരും സംഭവം നടന്ന ഉൾക്കാട്ടിലെത്തി. മിനിയുടെ മൃത ശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോലീസ് ദുഷ്കരമായ വന പാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നും ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ വനപാലകർ ചുങ്കത്തറ ആശുപത്രിയിലേക്കു കൊണ്ട് പോയി.തുടർന്ന് നിലമ്പൂർ ആശുപത്രിയിലേക്കും അവിടെ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി.
ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂർ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ട് പോയത്. പോലീസ് സംഘത്തിൽ മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബി. കെ സിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പിളി, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, റഷീദ് എന്നിവരാണുണ്ടായിരുന്നത്.
Leave a Reply