ലോക്‌സഭ തെരഞ്ഞെടുപ്പ്: സി വിജിൽ ആപിൽ ലഭിച്ചത് 855 പരാതികള്‍
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സി വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 855 പരാതികള്‍. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനാണ് സി വിജില്‍ ആപ്പ്.
ലഭിച്ച പരാതികളെല്ലാം പരിഹരിച്ചു. ആപ്ലിക്കേഷനില്‍ ലഭിക്കുന്ന പരാതികള്‍ സിവില്‍ സറ്റേഷനിലെ അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.
അനുമതിയില്ലാതെ പോസ്റ്റര്‍ പതിക്കല്‍, പണം, മദ്യം, ലഹരി, പാരിതോഷിക വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃത പ്രചാരണ സാമഗ്രികള്‍ പതിക്കല്‍ തുടങ്ങി പൊരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും നൽകാം. ജി.ഐ.എസ് (ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനം) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതിനൽ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാന്‍ സാധിക്കും.
പരാതി സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികള്‍ തുടങ്ങിയവ ഒഴിവാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കാം. ഫോട്ടോ/ വീഡിയോ/ഓഡിയോ എടുത്ത ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിക്കണം.
ഫോണില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ്ലോഡ് ചെയ്യാനാവില്ല. പരാതികള്‍ ഉടന്‍ തന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും.
ഫ്‌ളയിംഗ് സ്‌ക്വാഡ്, ആന്റീ ഡിഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും.
പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും.1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് സിവിജില്‍ ആപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് വിളിക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ സിവിജില്‍ ആപ്ലിക്കേഷനില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Leave a Reply