July 31, 2026

വയനാടിന്റെ ആഴക്കടലായ മുറിവിന് രണ്ട് ആണ്ട്: തളരാത്ത അതിജീവനവുമായി മുണ്ടക്കൈയും ചൂരൽമലയും

0
IMG_20260730_093953
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തങ്ങളിലൊന്നായ വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ തോരാതെ പെയ്ത കനത്ത മഴയ്ക്കൊടുവിൽ പുഞ്ചിരിമട്ടത്തുനിന്നും പൊട്ടിപ്പുറപ്പെട്ട പ്രളയവും കൂറ്റൻ പാറക്കല്ലുകളും ചെളിയും കലർന്ന ഭീകര പ്രവാഹവും അട്ടമല, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ ഭൂപടത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുകയായിരുന്നു. മേപ്പാടി പഞ്ചായത്തിന്റെ ഭാഗമായ ഈ ഗ്രാമങ്ങളിൽ ഉറങ്ങിക്കിടന്ന സാധുമനുഷ്യരുടെ മേലേക്ക് ഇരമ്പിയെത്തിയ ദുരന്തത്തിൽ നാന്നൂറിലധികം ജീവനുകളാണ് പൊലിഞ്ഞുപോയത്. പ്രിയപ്പെട്ട വെള്ളാർമല സ്കൂളും പ്രദേശവാസികളുടെ പ്രധാന കണ്ണിയായ ചൂരൽമല പാലവും വീടുകളും ജീവനോപാധികളും ഒറ്റ രാത്രികൊണ്ട് ഇല്ലാതായി.

 

ദുരന്തത്തിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകളിൽ പലർക്കും പൂർണ്ണമായ ഉടൽ പോലും തിരികെ ലഭിച്ചില്ല. ചാലിയാർ പുഴയിലൂടെ ഒഴുകിപ്പോയ ശരീരഭാഗങ്ങളിൽ പലതും നിലമ്പൂർ ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയും തകർന്ന പാലങ്ങളും അതിജീവിച്ച് ഇന്ത്യൻ സൈന്യവും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും ഫയർഫോഴ്സും പോലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും കൈകോർത്ത് നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ദുരന്തഭൂമിയിൽ നിന്ന് അനേകം ജീവനുകളെ രക്ഷപ്പെടുത്തിയത്. ദുരന്ത വിവരമറിഞ്ഞ് ജാതിമത രാഷ്ട്രീയ ഭേദമന്യേ നാടിന്റെ നാനാഭാഗത്തുനിന്നും വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികളും പ്രാർത്ഥനകളും ഒഴുകിയെത്തി. ഉറ്റവരുടെയും ഉടയവരുടെയും മായാത്ത ഓർമ്മകളും നഷ്ടപ്പെട്ട ജീവിതങ്ങളും വലിയ മുറിവായി അവശേഷിക്കുമ്പോഴും, രണ്ട് വർഷങ്ങൾക്കിപ്പുറം നാടിന്റെ പിന്തുണയോടെ അതിജീവനത്തിന്റെ പുതിയൊരു നാളെയെ കെട്ടിപ്പടുക്കാനുള്ള ഉറച്ച പ്രതീക്ഷയിലാണ് വയനാടൻ ജനത മുന്നോട്ട് നീങ്ങുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *