Driving test reforms in the state; Driving schools to strike: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്‌ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ മുതൽ പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തിൽ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകള്‍ അനിശ്ചിതകാല സമരം ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും പാര്‍ക്കിങ്ങും റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നും നിര്‍ദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
പ്രതിദിനം മുപ്പത് ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി മെയ് രണ്ട് മുതല്‍ വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദേശം.
Leave a Reply