വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാന
പടമല: കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴകൃഷി ചെയ്ത ചാലിഗദ്ദയിൽ, റോണി പൂവത്തിങ്കൽ, ജിജി, സിറിൾ എന്നിവരുടെ 200 ഓളം കുലവെട്ടാറായ വാഴകളാണ് ഇന്നലെ രാത്രിയിൽ ആനകൾ ചവിട്ടി നശിപ്പിച്ചത്. ചാലിഗദ്ദ ഉപ്പുവീട്ടിൽ സിറിൾ ജോസഫിൻ്റെ സ്ഥലം പാട്ടത്തിനെടുതാണ് ഇവർ കൃഷി ചെയ്തത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ വീടിൻ്റെ സമീപ പ്രദേശമാണിത്.
വനംവകുപ്പ് ജീവനക്കാരെ രാത്രി കാവലിന് നിയോഗിച്ചിട്ടുണ്ടെങ്കിലും ആരും കൃത്യ സമയത്ത് നോക്കാൻ വരാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശവാസിയായ ചാലിഗദ്ദ താഴത്തെമുറിയിൽ അനീഷ് ഇന്നലെ രാത്രി ആനയുടെ മുമ്പിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറഞ്ഞു. കാട്ടാന ശല്യത്തിന് ഉടൻ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ഇനിയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.





Leave a Reply