വന്യമൃഗ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കർഷകരുടെ വായ്പകൾ എഴുതി തള്ളുക
ബത്തേരി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥതയുള്ള സർക്കാർ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം നൽകണമെന്നും ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തിവെച്ച് കർഷകരുടെ എല്ലാതരം വായ്പകളും എഴുതി തള്ളണമെന്ന് കേരള കോൺഗ്രസ് ബത്തേരി നിയോജക മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവിശ്യപ്പെട്ടു.
ദിനംപ്രതിയെന്നോണം വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുകയും വളർത്ത് മൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നത് പതിവാണ്. റബ്ബർ കർഷകർക്ക് റബ്ബർ വെട്ടാനോ, ക്ഷീര കർഷകർക്ക് പാൽ കൊണ്ടുപോകാനോ, നെൽകൃഷികൾ നശിപ്പിക്കുന്നതിനാൽ കൃഷി തുടരാനോ സാധിക്കുന്നില്ല. അതിനാൽ തന്നെ കർഷകർ കൃഷി ഉപേക്ഷിച്ച നിലയാനുള്ളത്. കിഴങ്ങ്, തെങ്ങ് കമുക് തുടങ്ങിയവ ആന, പന്നി എന്നിവ കുത്തിമറിക്കുന്നതും അവ സമീപത്തെ വീടിന് മുകളിലേക്ക് വീഴുന്നതും പതിവ് കാഴ്ചയാണ്. അതുകൊണ്ട് തന്നെ കർഷകർ നട്ടുവളർത്തിയ കൃഷികൾ വെട്ടിമാറ്റേണ്ട അവസ്ഥയാണുള്ളത്.
കൃഷികൾ എല്ലാം ഉപേക്ഷിച്ച് കടക്കെണിയിലായ കർഷകന് ബാങ്കിൻ്റെ വക ജപ്തി ഭീക്ഷിണിയും കൂടി ആയപ്പോൾ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരും ഉണ്ട്. വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതല്ലാതെ കർഷകർക്ക് ആശ്വാസകരമായി സർക്കാർ ഒന്നും ചെയ്തില്ല. കോവിഡ് ദുരന്തം വന്നപ്പോഴും പ്രളയ ദുരന്തം വന്നപ്പോഴും കർഷകരുടെ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
വന്യജീവികൾ കൃഷി നശിപ്പിച്ചതുകൊണ് കർഷകർക്ക് യഥാസമയം ബാങ്ക് വായ്പ അടയ്ക്കാൻ കഴിയാതെ പോയത് ആയതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും വനം വകുപ്പിനുമാണ് അത് കൊണ്ട് തന്നെ കർഷകരുടെ ബാങ്ക് വായ്പകൾ സർക്കാർ എഴുതി തള്ളണമെന്നും അതിനുള്ള നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് കളപ്പുര, ജോസ് തലച്ചിറ, സ്റ്റീഫൻ സാജു, നിക്സൺ ഫ്രാൻസിസ്, കെ.ജി റോബർട്ട്, കെ.റ്റി.ജോർജ് വക്കിൽ, ജോർജ് മാപ്പനാത്ത്, ജിതേഷ് കുര്യാക്കോസ്, ജിൽസ് പോൾ, സച്ചിൻ നടവയൽ, ബിജു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply