May 7, 2026

കണ്ണുചിമ്മാതെ ദുരന്തനാട് വിശ്രമമില്ലാതെ രക്ഷാദൗത്യം

0
20240730 182414asixfrb
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : ഇടവിട്ടുള്ള മഴയും കനത്ത കോടമഞ്ഞും മുണ്ടക്കൈ ചൂരല്‍മല രക്ഷാദൗത്യത്തിന് തിരിച്ചടിയായപ്പോഴും ഇവയെല്ലാം മറികടന്നാണ് പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിച്ചത്. നാട് മുഴുവന്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിനായി ദുരന്തമേഖലയില്‍ രാത്രിയും തുടര്‍ന്നു. മന്ത്രിമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥസംഘം തുടങ്ങിയവരെല്ലാം മുണ്ടക്കൈ ചൂരല്‍മല രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.

ഭീതിജനകമായ വന്‍ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രകാശവിതാനങ്ങള്‍ സജ്ജീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇവിടെ തുടരുന്നത്. ചൂരല്‍മലയില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിലും ആശുപത്രിയിലും പ്രദേശത്തും സന്ധ്യയോടെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മന്ത്രമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തന ദൗത്യം തത്സമയം അവലോകനം ചെയ്ത് ഏകോപിപ്പിച്ചു.

വൈകീട്ടോടെ ചൂരല്‍മലയില്‍ ആര്‍മിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ ചൂരല്‍മലയിലേക്ക് എത്തിച്ചു തുടങ്ങിയത്. അതുവരെയും എന്‍.ഡി.ആര്‍.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ കഴിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് കൂടി രക്ഷാപ്രവര്‍ത്തകര്‍ കൂറെ ദൂരം പിന്നിട്ടെങ്കിലും കനത്ത ഒഴുക്കും പ്രതികൂലമായ കാലാവസ്ഥയും കാരണം അങ്ങോട്ടേക്ക് എത്താന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്‌തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടര്‍ നിരീക്ഷണം തുടങ്ങിയത്.

 

• താല്‍ക്കാലിക ആശുപത്രിയും ആശ്വാസം

 

ചൂരല്‍മലയില്‍ അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കിയിരുന്നു. രാവിലെ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സൗകര്യങ്ങള്‍ ഒരുക്കി വരികയായിരുന്നു. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിരുന്നു. പോളിടെക്നിക്കിലാണ് താല്‍ക്കാലിക ആശുപത്രി തുടങ്ങിയത്. ആവശ്യഘട്ടത്തില്‍ ഇവിടെ അടിയന്തര ചികിത്സകള്‍ ഉറപ്പാക്കും. ക്യാമ്പില്‍ കഴിയുന്നവരുടെ ചികിത്സകള്‍ക്കും ആരോഗ്യവകുപ്പ്

നേതൃത്വം നല്‍കുന്നുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇതിനായി അധികമായി ആരോഗ്യ പ്രവര്‍ത്തകരെ ജില്ലയില്‍ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടമാരുടെ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *