June 3, 2026

അനാഥനായ കൂട്ടുകാരന് കൂടെ സഹായം പങ്ക് വെച്ചോട്ടൊ? ചേർത്ത് പിടിച്ച് ഡേവിസ്

0
Img 20240830 070701
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മുണ്ടക്കൈദുരന്തത്തിൽ സർവതുംനഷ്ടപ്പെട്ട തനിക്ക് ലഭിച്ച സഹായം തന്നെപ്പോലെ അനാഥനായ ഉറ്റ ചങ്ങാതിക്ക് പങ്കുവെച്ചോട്ടെ എന്ന ചോദ്യം ഏറ്റെടുത്ത് പ്രവാസി . മുണ്ടക്കൈയിൽ ഉറ്റവർ നഷ്ടപ്പെട്ട ഹാനി എന്ന വിദ്യാർത്ഥിയാണ് തൻ്റെ പഠനചെലവ് ഏറ്റെടുത്ത പ്രവാസി വ്യവസായി ഡേവിസിനോട് ചോദിച്ചത്. സർവതും നഷ്ടപ്പെട്ടതൻ്റെ സ്നേഹിതൻ
സഞ്ജിത് യൂസഫിനുംകൂടി തനിക്ക് ലഭിച്ചത് പങ്കുവെച്ചോട്ടെയെന്ന് ഹാനിയുടെ ചോദ്യത്തിന് കൂട്ടുകാരന്റെ പ്ലസ് ടു വരെയുള്ള പഠനച്ചെലവുകൾ കൂടി ഏറ്റെടുക്കാൻ തയാറാണെന്ന് ഹാനിയുടെ വിദ്യാഭ്യാസച്ചെലവുകൾക്കായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബഹ്റൈൻ പ്രവാസി ഡേവിസ് മാത്യു ഉടൻ അറിയിക്കുകയും ചെയ്തു.

സ്വാർഥത ലവലേശമില്ലാത്ത ആ സ്നേഹവായ്പിനു മുന്നിൽ താൻ ശിരസ്സു നമിച്ചുപോയെന്നും ഡേവിസ് മാത്യു പറഞ്ഞു. വല്ല്യുമ്മയൊഴികെ
കുടുംബാംഗങ്ങളെയെല്ലാം മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട 15കാരൻ മുഹമ്മദ് ഹാനിയുടെ വേദന മാധ്യമങ്ങളിലൂടെയറിഞ്ഞാണ് ഡേവിസ് മാത്യു പഠനച്ചെലവുകൾ ഏറ്റെടുത്തത്.

ചളിക്കുണ്ടിലാണ്ട വല്ല്യുമ്മയെരക്ഷപ്പെടുത്തിയത് ഹാനിയായിരുന്നു. കൺമുന്നിൽ കുടുംബാംഗങ്ങളെല്ലാം ഒലിച്ചുപോകുന്നത് കാണേണ്ടിവന്ന ഹാനിക്ക് ഇരിങ്ങാലക്കുട സ്വദേശിയും 44 വർഷമായി ബഹ്റൈൻ പ്രവാസിയുമായ ഡേവിസ് മാത്യുവിന്റെ കാരുണ്യം ഏറെ സഹായകമായിരുന്നു.

അതിനുശേഷം എല്ലാദിവസവും ഹാനി ഡേവിസിനെ വിളിക്കും. ഹൃദയവികാരങ്ങൾ പങ്കുവെക്കും. ശ്വാസകോശത്തിൽ ചളി കയറിയ
വല്ല്യുമ്മ
ചികിത്സയിലാണ്. തന്റെ നാടിനുണ്ടായ ദുരവസ്ഥയും ഹാനി വിവരിക്കും. അനാഥരാക്കപ്പെട്ട തന്റെ കളിക്കൂട്ടുകാരുടെയും അയൽവാസികളുടെയും വിഷമങ്ങൾ പങ്കുവെക്കും. ഡേവിസിന്റെ മക്കളും പലപ്പോഴും സംഭാഷണങ്ങളിൽ പങ്കുചേരും. അങ്ങനെയൊരു അവസരത്തിലാണ് തന്റെ ഉറ്റ കൂട്ടുകാരനും വെള്ളാർമല സ്കൂളിൽ സഹപാഠിയുമായിരുന്ന സഞ്ജിത്തും സമാനമായ അവസ്ഥ നേരിടുകയാണെന്ന് ഹാനി പറഞ്ഞത്.

അവന്റെ പഠനത്തിനായി തനിക്ക് വാഗ്ദാനം ചെയ്ത തുകയുടെ പകുതി ചെലവഴിക്കാമോ എന്നായിരുന്നു ചോദ്യം. വീണ്ടുമൊന്നുകൂടി ആലോചിക്കാതെ ഡേവിസ് ശരിയെന്ന് പറഞ്ഞു.

ഹാനിക്കുവേണ്ടി നീക്കിവെച്ച തുകയിൽനിന്നല്ല, അതിനായി വേറെ തുക കണ്ടെത്താനാണ് ഡേവിസിന്റെ തീരുമാനം. വയനാട് ദുരിതബാധിത പ്രദേശത്തെ ഒമ്പത് വിദ്യാർഥികളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാനുള്ള ആലോചനയിലാണ് മൈഗ്രന്റ് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ (മിക്ക) ഭാരവാഹികളും ഡേവിസ് മാത്യുവും.

സഫ്രിയ പാലസിൽ ഗാർഡൻ ലാൻഡ്സ്കേപ് മാനേജറായി ജോലി ചെയ്യുന്ന ഡേവിസ് മാത്യു തൊമ്മാന എന്ന ഡേവിസ് ഇരിങ്ങാലക്കുട പുല്ലൂർ ഊരകം സ്വദേശിയാണ്. ഭാര്യ റോസ്‍ലി രണ്ടുവർഷം മുമ്പാണ് മരിച്ചത്. ഭാര്യയുടെ സ്മരണ നിലനിർത്താനായി നാട്ടിൽ കുടിവെള്ള പദ്ധതിക്കായി ഡേവിസ് ഭൂമി വിട്ടുനൽകിയിരുന്നു. ഡേവിസിൻ്റെ മഹാമനസ്ക്കതയിൽ രണ്ട് കൂട്ടുകാരും കണ്ണീരണിഞ്ഞ നന്ദിയർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *