ചണ്ണോത്ത് കൊല്ലി ക്വാറി വിരുദ്ധ സമരം സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ആഭാസത്തരമെന്ന് ബിജെപി
മുള്ളൻകൊല്ലി: മുള്ളൻ കൊല്ലി പഞ്ചായത്തിൽ ജനങ്ങൾ ഏറെ തിങ്ങിപാർക്കുന്നതും കൊടിയ ജല ദൗർലഭ്യം നേരിടുന്നതുമായ ചണ്ണോത്ത് കൊല്ലിയിൽ ക്വാറിക്ക് അനുമതികൊടുത്തത് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ്. ബോർഡ് മീറ്റിംഗിൽ എതിർക്കാനോ അനുമതി കൊടുക്കുന്നതിനു മുൻപ് പ്രദേശവാസികളുടെ യോഗം വിളിച്ച് പ്രശ്‌നം ചർച്ചചെയ്യാനോ തയ്യാറാകാതെ എല്ലാ അനുമതിയും കൊടുത്തതിനു ശേഷം പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് അംഗങ്ങളും കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും ജനകീയ സമരത്തിന് ഇറങ്ങിയത് അങ്ങേയറ്റം പ്രഹസനമാണ്.
ക്വാറിക്ക് ദൂരപരിധി കുറച്ചുകൊണ്ടുവന്ന് ഏതു ജനവാസമേഖലയിലും ഖനനം നടത്താൻ ക്വാറി മാഫിയയ്ക്ക് അനുമതികൊടുക്കുന്നത് സിപിഐഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരാണ്. പാർട്ടി അറിയാതെ ഒരു പ്രദേശത്തു ക്വാറി ആരംഭിക്കുമെന്ന് കരുതാൻ വയ്യ. ഇരുകൂട്ടരും ക്വാറിമാഫിയയും ചേർന്നുള്ള ഒത്തുകളിയാണ് മുള്ളൻ കൊല്ലി പഞ്ചായത്തിൽ നടക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
ക്വാറിക്കടുത്തു ഭൂമിയുള്ളവരുടെ സ്വാർത്ഥതാല്പര്യങ്ങളും പ്രതിഫലിക്കുന്നുണ്ട്. ഏറെ പാരിസ്ഥിതീക വെല്ലുവിളികൾ നേരിടുന്ന മുള്ളൻ കൊല്ലി പഞ്ചായത്തിൽ മുക്കിലും മൂലയിലും ക്വാറി നടത്താൻ അനുമതികൊടുത്തതിന് ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇരുകൂട്ടരും ജനകീയസമരമെന്ന പ്രഹസനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുള്ളൻ കൊല്ലിയിലെ ജനങ്ങൾ ഇതു തിരിച്ചറിയുന്നുണ്ടെന്നു സിപിഐഎമ്മും കോൺഗ്രസ്സും മനസ്സിലാക്കണം. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.





Leave a Reply