ഡോ. അംബേദ്കറെ അവഹേളിക്കൽ; മന്ത്രി ഒ ആർ കേളു പ്രസ്താവന
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ ബിജെപി യുടെ ഇരട്ടമുഖം വ്യക്തമായെന്ന് പട്ടിക ജാതി-പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പ്രസ്താവിച്ചു.
എല്ലാവർക്കും തുല്യനീതി ഭരണഘടനയിൽ ഉറപ്പാക്കിയ കാലം മുതലേ ഭരണഘടനയോടുംഅംബേദ്കറോടും സംഘപരിവാർ പുലർത്തി വരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് അമിത് ഷായിലൂടെ പുറത്തു വന്നത്.
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മതനിരപേക്ഷ ശക്തികൾക്കുംഡോ. അംബേദ്കർ എക്കാലവും ആവേശമാണ്. മതവാദത്തെയും മനുവാദത്തെയും ചെറുത്ത് ഭരണഘടനാ ധാർമ്മികതയാണ് രാജ്യത്ത് വാഴേണ്ടത് എന്ന തായിരുന്നു അംബേദ്കറിൻ്റെ നിലപാട്. അതുകൊണ്ടാണ് സമത്വവും സ്വാതന്ത്ര്യവും സാമൂഹൃനീതിയും മതേതരത്വവുംഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥ രാജ്യത്ത് പുലർന്നത് – ഒ ആർ കേളു വ്യക്തമാക്കി.
സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള ഓരോ പൗരൻ്റെയും അവകാശത്തെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ വേർതിരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിനുള്ള ഒത്താശകളാണ് ഇത്തരം അവഹേളനങ്ങളും അധിക്ഷേപങ്ങളും. ഭരണഘടനയുടെ 75-ാം വാർഷികം പ്രമാണിച്ച് നടന്ന പ്രത്യേക ചർച്ചയിലാണ് ഭരണഘടനാ ശിൽപിയെ തന്നെ അവഹേളിച്ചത്. സംഘപരിവാർ ശക്തികൾ ഏറെ കൊട്ടിഘോഷിക്കുന്നദളിത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യവും അംബേദ്ക റോടുള്ള ആദരവും വ്യാജമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് രാജ്യത്തിൻ്റ ഭരണഘടനാ മൂല്യങ്ങൾസംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മതനിരപേക്ഷജനാധിപത്യ ശക്തികൾ ഒന്നിച്ചണിനിരക്കണമെന്നും ഒ ആർ കേളു അഭ്യർത്ഥിച്ചു.
Leave a Reply