തൊഴിലുറപ്പ് സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് സി പി ഐ എം
ബത്തേരി:തൊഴിലുറപ്പ് മേഖല സംരക്ഷിക്കാൻ പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ ഇടപെലിന്റെ ഭാഗമായി രാജ്യത്ത് തുടക്കംകുറിച്ച പദ്ധതിയാണ് തൊഴിലുറപ്പ്. ഗ്രാമീണമേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്ക് വർഷത്തിൽ നൂറുദിവസം തൊഴിൽ നൽകണമെന്നതാണ് നിയമം.
കോടിക്കണക്കിന് തൊഴിലാളികളുടെ പട്ടിണി മാറ്റിയ പദ്ധതി പൂർണമായും തകർക്കുന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാരിന്റേത്. ആറുകോടിയിൽ അധികം കുടുംബങ്ങളാണ് പദ്ധതിയിൽനിന്ന് പുറത്തായത്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിർവഹിക്കുന്ന ജോലികൾ ഉൽപ്പാദനപരമാകുന്നില്ല എന്ന വിമർശനവും ഉണ്ട്. ഇത് പരിഹരിക്കുന്നതിന് വെള്ളമുണ്ട പഞ്ചായത്തിൽ നടപ്പാക്കിയ മാതൃക പിന്തുടരണം. പദ്ധതിയുടെ വിപുലീകരണത്തിന് നിരവധി പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കിയത്. തൊഴിൽ ദിനങ്ങൾ ഇരുനൂറായി വർധിപ്പിക്കണം. പദ്ധതി പുനരാവിഷ്കരിച്ച് എല്ലാവർക്കും തൊഴിൽ ഉറപ്പാക്കണം. കൂടുതൽപേരെ തൊഴിലിലേക്ക് ആകർഷിക്കുകയും കാർഷിക ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുകയും വേണം. തൊഴിൽസമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാക്കണം. ജീവിതച്ചെലവിലെ വർധന കണക്കിലെടുത്ത് തൊഴിലാളികളുടെ കൂലി 600 രൂപ ആക്കി ഉയർത്തണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന് തൊഴിലാളികളും കർഷകരും സന്നദ്ധരാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.





Leave a Reply