ചൂരൽമലക്കാർ ജീവിതം തിരികെ പിടിക്കുന്നു
മേപ്പാടി: ഉരുൾ നാടിനെ കവർന്നിട്ട് 6 മാസങ്ങൾ പിന്നിടുമ്പോൾ ചെറുകിടവ്യാപാരത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി ചൂരൽമലക്കാർ. നഷ്ടപ്പെട്ടവരുടെ വേദനയിലും ഓർമകളിലും വിങ്ങുമ്പോഴും മുൻപോട്ടുള്ള ജീവിതത്തിന് വഴികൾ തേടുകയാണിവിടത്തുകാർ. തകർന്നു തരിപ്പണമായ ചൂരൽമല ടൗണിൽ ചെറിയ കച്ചവടങ്ങൾ തുടങ്ങി ടൗണിനെ കുറച്ചെങ്കിലും സജീവമാക്കി നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനാണ് ശ്രമം.ചെറിയ ചായക്കടകളും ബേക്കറികളുമെല്ലാമായി 7 കടകളാണ് ഇപ്പോൾ ചൂരൽമലയിലുള്ളത്. ഉരുളെടുത്ത കെട്ടിടങ്ങളിൽ അധികം തകരാർ പറ്റാത്തവയിലാണു കച്ചവടങ്ങൾ. കരിക്ക്, ഉപ്പിലിട്ടത്, കുടിവെള്ളം എന്നിവയുടെ വിൽപനയും ആരംഭിച്ചിട്ടുണ്ട്. വൈദ്യുതിബന്ധം പൂർണതോതിൽ പുനഃസ്‌ഥാപിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ കച്ചവട സാധനങ്ങളില്ലാതെ ചായയും ചെറുകടികളും ഭക്ഷണ സാധനങ്ങളും മാത്രമാണ് വിൽപന.അറുപതിലേറെ വ്യാപാര സ്ഥാപനങ്ങളാണ് ചൂരൽമലയിലുണ്ടായിരുന്നത്. അതിൽ കുറെ നശിച്ചു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകളും സംഭവിച്ചു. നാടിനെയൊന്നാകെ ദുരന്തം തൂത്തെറിഞ്ഞതിനാൽ ജനങ്ങളിലെത്തുന്നതിൽ പ്രദേശവാസികൾ വളരെ കുറവാണ്. പുറമെ നിന്ന് ചൂരൽമലയിലെത്തുന്നവരാണു കരിക്കും ചായയും വെള്ളവും വാങ്ങുന്നത്. ചൂരൽമലയിൽ നിന്നാരംഭിക്കുന്ന ബെയ്‌ലി പാലം വരെ മാത്രമേ പ്രവേശനമുള്ളൂ. പാലം കാണാനും മറ്റുമായി ആളുകളെത്തുന്നുണ്ട്. തകർന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് സർക്കാർ തലത്തിൽ സഹായമൊന്നും ലഭിച്ചിട്ടില്ല.





Leave a Reply