മയക്കുമരുന്ന് കടത്തിലെ മുഖ്യകണ്ണിയായ ടാന്‍സാനിയന്‍ പൗരന്‍ പിടിയില്‍
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസണെ (25)നെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 24-ന് മുത്തങ്ങയിൽ നിന്ന് 90 ഗ്രാം എം.ഡി.എം.എയുമായി ഷെഫീഖ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാൻസാനിയൻ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ബംഗളൂരുവിലെ ഒരു കോളേജിലെ ബി.സി.എ. വിദ്യാർത്ഥിയാണ് പ്രിൻസ് സാംസൺ. ഇയാളുടെ അനധികൃത ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ രണ്ട് മാസത്തെ ഇടപാടുകളിൽ മാത്രം 80 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടന്നതായി എസ്.പി. തപോഷ് ബസുമതാരി അറിയിച്ചു.
സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി. ഓഫീസിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രിൻസ് സാംസൺ എന്ന് എസ്.പി. പറഞ്ഞു.
ലഹരി ഉപയോഗവും വിപണനവും തടയുന്നതിനായി കേരള പോലീസ് ഓപ്പറേഷൻ ഡി. ഹണ്ട് ശക്തമാക്കിയിരിക്കുകയാണ്. ഡി.വൈ.എസ്.പി. അബ്ദുൾ ഷെരീഫ്, പോലീസ് ഇൻസ്പെക്ടർ എൻ.കെ. രാഘവൻ, എസ്.ഐ. അതുൽ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇയാളിൽ നിന്ന് 5 മൊബൈൽ ഫോണുകളും, ഒരു ലാപ്ടോപ്പും, വിവിധ എ.ടി.എം. കാർഡുകളും പൊലീസ് കണ്ടെടുത്തു. ഇതിനുപുറമെ, വെള്ള തരികളുള്ള ഒരു പൊടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് ലഹരി വസ്തുവാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ലഹരി ഉപയോഗവും കടത്തും കർശനമായി തടയുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും പോലീസ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.





Leave a Reply