വള്ളിയൂർക്കാവ്: ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
മാനന്തവാടി: വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ നഗരിയിലെയും, മാനന്തവാടി ടൗണിലെയും ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് വ്യാപകമായ പരിശോധന നടത്തി. കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഉത്സവത്തിനെത്തുന്നവർക്ക് ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അവർ വ്യക്തമാക്കി. നിയമപ്രകാരമുള്ള ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. സജേഷ്, ജെ.എച്ച്.ഐമാരായ ഹരികുമാർ, ആഷ്‌ന അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.





Leave a Reply