സർജറി ദിവസമല്ലെന്നു പറഞ്ഞ് കുട്ടിയെ മടക്കി; മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സാ നിഷേധമെന്ന് പരാതി
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എടവക സ്വദേശി ജ്യോതിഷിന്റെ മകൾ തനുജയെ ഇന്നലെയാണ് കൈക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചത്. പരുക്ക് ഗുരുതരമാണെന്ന് അസ്ഥിരോഗ വിദഗ്ധൻ അറിയിച്ചെങ്കിലും സർജറി ദിവസമല്ല എന്നുപറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. ചലനശേഷി വരെ നഷ്ടപ്പെടുമെന്ന് പറഞ്ഞെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
എന്റെ കുട്ടി വീണ് കൈയിൽ പരുക്കുമായി മാനന്തവാടി മെഡിക്കൽ കോളജിൽ പോയിരുന്നു. കുട്ടിയുടെ കൈ മുട്ടിന്റെ എല്ല് പൊട്ടി കുറച്ച് നീങ്ങുപ്പോകുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ, അതിനുള്ള സൗകര്യം മാനന്തവാടി മെഡിക്കൽ കോളജിൽ ഇല്ലെന്ന് അറിയിച്ചു. എത്രയും പെട്ടന്ന് സർജറി ചെയ്തില്ലെങ്കിൽ കുട്ടിയുടെ കൈയുടെ ചലനശേഷി പോകുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും അത് ചെയ്യാനുള്ള സജ്ജീകരണമോ ഡോക്ടർമാരോ ഒന്നുമില്ലെന്നാണ് അധികൃതർ പറഞ്ഞത്. മെഡിക്കൽ കോളജ് എന്ന് പറയുന്ന സ്ഥാപനത്തിൽ അതിനുള്ള സജ്ജീകരണങ്ങളില്ല എന്ന് പറയുമ്പോൾ വിഷമം തോന്നുന്നു – കുട്ടിയുടെ പിതാവ് പറഞ്ഞു.
സ്‌കൂളിൽ വെച്ച് തെന്നി വീണതിനു പിന്നാലെ കമ്മന നവോദയം യുപി സ്‌കൂളിലെ അധ്യാപകരാണ് ഒൻപത് വയസുകാരിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. എക്‌സ്-റേൽ കുട്ടിയുടെ കൈക്ക് ഗുരുതര പരുക്കുണ്ടെന്ന് കണ്ടെത്തി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ചലനശേഷി നഷ്ടപ്പെടുമെന്ന് പരിശോധനയിൽ അസ്ഥി വിഭാഗം വിദഗ്ധൻ കണ്ടെത്തിയിട്ടും ഇന്ന് ശസ്ത്രക്രിയയുടെ ദിവസമല്ല എന്ന കാരണം പറഞ്ഞു കുട്ടിയെ മടക്കി അയക്കുകയായിരുന്നു എന്ന് പിതാവ് ജ്യോതിഷ് ആരോപിക്കുന്നു.
പിന്നാലെ, പരുക്കേറ്റ കയ്യിൽ നിറവ്യത്യാസം കണ്ടുതുടങ്ങി. അപ്പോഴും ഇന്ന് ശസ്ത്രക്രിയക്കുള്ള ദിവസമല്ല എന്ന പല്ലവി ആവർത്തിച്ചു . ഗത്യന്തരമില്ലാതെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാതാപിതാക്കൾ കൊണ്ട് പോയി. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.





Leave a Reply