വഴിയിൽ കാർ അപകടം കണ്ട് നിര്‍ത്തി; പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടര്‍ന്നത്. കരിപ്പൂരില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടത്.
അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി എം പി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കലക്ടറോട് ആവശ്യപ്പെട്ടു.അതേസമയം, മെഡിക്കല്‍ കോളജിലെ അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്നുപേരുടേത് സ്വാഭാവിക മരണമാണ്. ഒരാളുടെ മരണം വിഷാംശം ഉള്ളില്‍ച്ചെന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രോഗികളെ മാറ്റുന്നതിനിടെ പുക ശ്വസിച്ചാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.





Leave a Reply