ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്
ബത്തേരി:സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്. 100 കോടിയോളം രൂപയുടെ ബാധ്യതയുമായി പ്രവര്‍ത്തനം നിലച്ച സി.പി.എം നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് 10 കോടി രൂപ വകയിരുത്തിയിരുന്നു.ജീവനക്കാരെയും അറുന്നൂറോളം നിക്ഷേപകരേയും പട്ടിണിയിലാക്കി രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച മാംസ സംസ്‌ക്കരണശാല വീണ്ടും തുറക്കുന്നതിന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഉള്‍പ്പടെ ഇടപെട്ടിരുന്നെങ്കിലും പരിഹാരമായില്ല.
കൂടാതെ, കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ സ്വകാര്യ കമ്പനി തയ്യാറാവുകയും ചെയ്തു. എന്നാല്‍, ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനോ നിക്ഷേപകരുടെ പണം തിരികെ കൊടുക്കുന്നതിനോ യാതൊരു നടപടികളും മാനേജ്മന്റെിനന്റെ ഭാഗത്ത് നിന്നുണ്ടാവിന്നുന്നില്ലെന്നാണ് ജീവനക്കാരും നിക്ഷേപകരും ആരോപിക്കുന്നത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം മഞ്ഞാടിയിലെ ഫാക്ടറി ഓഫിസിലെത്തി പ്രതിഷേധിച്ചു.
നടത്തിപ്പിലെ പിഴവുകള്‍ കാരണം നഷ്ടത്തിലായി പൂട്ടിപ്പോയ സ്ഥാപനത്തില്‍ 220 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ 130 പേരും സ്ഥിരം ജീവനക്കാരായിരുന്നു. തൊഴിലില്ലാതായ ഇവര്‍ രണ്ടര വര്‍ഷമായി പട്ടിണിയിലാണ്. സൊസൈറ്റിയില്‍ 45 കോടിയോളം രൂപ നിക്ഷേപമിറക്കിയ അറുനൂറോളം പേര്‍ക്ക് പലിശ പോലും ലഭിക്കാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു. കൂടാതെ, സൊസൈറ്റിക്ക് വേണ്ടി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത കോടികളുടെ വായ്പയില്‍ ജപ്തി ഭീഷണയും നേരിടുകയാണ്. പ്രശ്‌നം പരിഹാരിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയടക്കം നേരിട്ട് ഇടപെട്ടെങ്കിലും എവിടേയുമെത്തിയില്ല. ബജറ്റില്‍ തുക വകയിരുത്തുകയും 50 ശതമാനം ലാഭ വിഹിതത്തില്‍ കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ സ്വകാര്യ കമ്പനി തയ്യാറാവുകയും ചെയ്തതോടെ വീണ്ടും ഫാക്ടറി തുറക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 100 കോടിയോളം രൂപയുടെ ബാധ്യത പരിഹരിക്കാന്‍ കഴിയാതായതോടെ ചര്‍ച്ചകള്‍ വഴി മുട്ടി. ഒമ്പത് മുതല്‍ 11 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സി.പി.എം സഹ യാത്രികരായ നിക്ഷേപകരില്‍ നിന്ന് സൊസൈറ്റി പണം സ്വീകരിച്ചത്. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുകക്ക് പുറമെ എല്‍.ഡി.എഫ് നിന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍നിന്നുള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്ന് 10 കോടി രൂപയോളം വായ്പ എടുത്തിരുന്നു. കേരള ചിക്കന്‍ പദ്ധതി നടത്തിപ്പിന് വേണ്ടി കോഴി കര്‍ഷകരില്‍നിന്നു വിത്തുധനമായി വാങ്ങിയ വകയില്‍ മൂന്നര കോടിയോളം രൂപ നല്‍കാനുണ്ട്. ഈ തുക തിരികെ കിട്ടുന്നതിന് കോഴി കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. കൂടാതെ പണം തിരികെ കിട്ടുന്നതിന് നാല് നിക്ഷേപകര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സൊസൈറ്റിയുടെ ഉമസ്ഥതയിലുള്ള സ്ഥലം വില്‍പന നടത്തുന്നത് തടഞ്ഞിരുന്നു. നിക്ഷേപകരും ജീവനക്കാരും ഭൂരിഭാഗവും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആയത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാലത്തെ സമരം സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
അതേ സമയം, വയനാട് ഡി.സി.സി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയന്‍ ആത്മഹത്യ സംഭവത്തില്‍ കോണ്‍ഗ്രസിനെയും എം.എല്‍.എ യെയും പ്രതിക്കൂട്ടിലാക്കി സി.പി.എം നേതൃത്വം രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വരുത്തിയ കോടികളുടെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കാതെ എന്‍.എം. വിജയനന്റെ തലയില്‍ കെട്ടിവെച്ചതാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് മക്കളടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഇത് സി.പി.എം രാഷ്ടീയ ആയുധമാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ സ്വന്തം പ്രവര്‍ത്തകര്‍ നിക്ഷേപിച്ച കോടികളുടെ കാര്യത്തില്‍ ആരാണ് മറുപടി പറയുകയെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്.





Leave a Reply