പെരിക്കല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം അഴിമതി: മൂന്ന് ജീവനക്കാർക്ക് തടവും പിഴയും
മുള്ളൻകൊല്ലി: പെരിക്കല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന 9 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്ക് ആറ് മാസം തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. 2006 മുതൽ 2010 വരെ സംഘം സെക്രട്ടറിയായിരുന്ന ഒരാളും, ഒരു സ്ഥിരം ജീവനക്കാരനും, ഒരു താൽക്കാലിക ജീവനക്കാരനുമാണ് സാമ്പത്തിക ക്രമക്കേട് നടത്തിയതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് സംഘം പ്രസിഡന്റ് ബൈജി എബി ഇളംതുരുത്തിയിൽ വിശദീകരിച്ചു. 2013 മുതൽ 2020 വരെ ചുമതലയിലുണ്ടായിരുന്ന സെക്രട്ടറിയുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സാമ്പത്തിക ക്രമക്കേടുകൾ വെളിപ്പെട്ടത്. ഇതിനെത്തുടർന്ന് സെക്രട്ടറിയെ പിരിച്ചുവിട്ടിരുന്നു.
നിലവിൽ, ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഈ കാലയളവിലെ ഓഡിറ്റിംഗ് പൂർത്തിയായിട്ടില്ല. ഓഡിറ്റിംഗ് പൂർത്തിയായാൽ മാത്രമേ ക്രമക്കേടുകളുടെ കൃത്യമായ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കൂ എന്നും, അതിനുശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ബൈജി എബി ഇളംതുരുത്തിയിൽ അറിയിച്ചു. ഈ വിധി കർഷകരുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോർഡ് അംഗങ്ങളായ ശശിധരൻ സി കെ, സന്തോഷ് നീളിപ്പറമ്പിൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.





Leave a Reply