തുടർച്ചയായ വൈദ്യുതി മുടക്കം: വ്യാപാരികൾ ദുരിതത്തിൽ, കെ എസ് ഇ ബി ക്കെതിരെ പരാതി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതും താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് കൂടിയായ മാനന്തവാടി ടൗണിൽ തുടർച്ചയായി വൈദ്യുതി വിതരണം താറുമാറാകുന്നത് ജനജീവിതത്തെയും വ്യാപാര മേഖലയെയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെടുന്ന ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ ക്ലോഡിൻ സജിക്ക് പരാതി നൽകി.
ഒരു മുന്നറിയിപ്പും നൽകാതെ വൈദ്യുതി വിതരണം നിർത്തിവെക്കുന്നതും അടിക്കടിയുണ്ടാകുന്ന തകരാറുകളും വലിയ നഷ്ടങ്ങളാണ് വരുത്തിവെക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. സാധാരണ ദിവസങ്ങളിലും ഉത്സവ സീസണുകൾക്ക് മുന്നോടിയായും വൈദ്യുതി മുടങ്ങുന്നത് വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ടെയിലർമാർ, മറ്റ് ചെറുകിട വ്യവസായ സംരംഭകർ, ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ, ഐസ്ക്രീം വ്യാപാരികൾ എന്നിവർക്ക് ഇത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും തൊഴിൽ നഷ്ടങ്ങൾക്കും കാരണമാകുന്നുണ്ട്.
വൈദ്യുതി മുടക്കത്തെക്കുറിച്ച് കെ എസ് ഇ ബി അധികൃതരോട് അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി ഓഫ് ചെയ്യുന്നതെന്നുമാണ് വ്യാപാരികളുടെ പ്രധാന ആരോപണം. KSEB പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഇത്തരത്തിലുള്ള അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കങ്ങളും ‘വൈദ്യുതി തകരാർ’ എന്ന പതിവ് ന്യായീകരണവും ഒഴിവാക്കി, കുറ്റമറ്റ രീതിയിൽ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ എസ് ഇ ബി തയ്യാറാകണമെന്നാണ് മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യം.





Leave a Reply