തെരുവുനായശല്യം ;അടിയന്തര കൗൺസിൽയോഗം ചേർന്നു
മാനന്തവാടി : മാനന്തവാടി നഗരസഭാപരിധിയിലെ തെരുവുനായശല്യത്തിനു പരിഹാരംകാണുന്നതിന് ശനിയാഴ്ച അടിയന്തര കൗൺസിൽയോഗം ചേർന്നു. സർക്കാർ നിർദേശപ്രകാരമുള്ള എബിസി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. മൃഗഡോക്ട്‌ടർ, ക്ലീൻസിറ്റി മാനേജർ ഉൾപ്പെടെ കമ്മിറ്റിയിൽ ഉണ്ടാവേണ്ട ആളുകളെ ഉൾപ്പെടുത്തി അടുത്തയാഴ്ച്‌ച യോഗംചേരും.
മാനന്തവാടി നഗരത്തിലെ തെരുവുനായശല്യം നഗരസഭാ ഭരണസമിതിക്കു തലവേദനയായിരുന്നു. എൽഎഫ്പി സ്‌കൂളിനു സമീപം നിലയുറപ്പിച്ച നായ കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ മൂന്നുപേരെ കടിച്ചിരുന്നു. കഴിഞ്ഞവർഷവും ഇതേ നായയുടെ കടിയേറ്റ് പത്തോളംപേരാണ് ചികിത്സതേടിയത്. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരും ഡിവൈഎഫ്ഐയും കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ശനിയാഴ്ച അടിയന്തര കൗൺസിൽയോഗം വിളിച്ചുചേർക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.എൽഡിഎഫ് കൗൺസിലർമാരും ഡിവൈഎഫ്ഐ പ്രവർത്തകരും നടത്തിയ പ്രതിഷേധത്തിനു മുൻപുതന്നെ ഒട്ടേറെപ്പേരെ കടിച്ചുപരിക്കേൽപ്പിച്ച നായയെ നഗരസഭാ അധികൃതർ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റിയിരുന്നു. സുൽത്താൻബത്തേരി ബ്ലോക്കിലെ തെരുവുനായ വന്ധ്യംകരണ യൂണിറ്റിന്റെ പരിധി മാനന്തവാടിയിലേക്ക് നീട്ടുന്നതിന് കളക്ടർ മുഖേന അപേക്ഷനൽകാനും യോഗത്തിൽ ധാരണയായി.
മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ കെ.എം. അബ്ദുൾ ആസിഫ്, പി.വി. ജോർജ്, കെ.സി. സുനിൽകുമാർ, പി.എം. ബെന്നി, വിപിൻ വേണുഗോപാൽ, വി.യു. ജോയി, ബാബു പുളിക്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply