June 18, 2026

സ്വാഭാവിക നീരോഴുക്ക് മണ്ണിട്ട് നികത്തിയ സംഭവം നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0
site-psd-356
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ നഗരസഭയിലെ സ്വാഭാവിക നീരോഴുക്ക് മണ്ണിട്ട് നികത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എമിലി റോഡില്‍ ആറാം വാര്‍ഡിലാണ് സ്വകാര്യ വ്യക്തി നിലം മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് നീരൊഴുക്ക് പൂര്‍ണമായും അടയുകയും മഴവെള്ളം വലിയ തോതില്‍ കെട്ടിക്കിടുകയും ചെയ്തത്. വിഷയത്തില്‍ നഗരസഭയ്ക്കും റവ്യു വകുപ്പിനും പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് പ്രദേശവാസിയായ മാട്ടില്‍ നൗഷാദ് കേരള സ്റ്റേറ്റ് ലീഗര്‍ സര്‍വീസ് അതോറിറ്റി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

നിരവധിതവണ ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ മണ്ണ് എടുത്തു മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. നഗരസഭയില്‍ നിന്നും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് അന്നത്തെ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കല്‍പറ്റ നഗരസഭ അധികൃതരോട് അടിയന്തരമായി മണ്ണ് നീക്കം ചെയ്യുന്നതിന് കലക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും നടപ്പായില്ല. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള നിലം നികത്തി സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതോടെ പ്രദേശത്തെ വീടുകള്‍ ഭീഷണിയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് വീടുകളുടെ തറയിലേക്ക് ഇറങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളിലും മലിന ജലം എത്തി. അടിയന്തരമായി നികത്തിയ മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ കലക്ടര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ചെറിയതോതില്‍ വെള്ളം തുറന്നു വിട്ടിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരം ആയിരുന്നില്ല. നീരൊഴുക്കിന് തടസ്സമായ മണ്ണ് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് ഭൂ ഉടമക്ക് കലക്ടറുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. മണ്ണ് നീക്കാത്ത പക്ഷം നഗരസഭ നടപടി സ്വീകരിക്കുകയും ഇതിനായി വരുന്ന ചെലവ് ഭൂപടം നിന്ന് ഈടാക്കണമെന്നും നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്തുവെന്ന് വരുത്തി തീര്‍ക്കാന്‍ കുറച്ചുമാത്രം മണ്ണ് നീക്കം ചെയ്തുവെന്നുമാണ് പരാതി. ആര്‍.ഡി.ഒ ഉള്‍പ്പടെ റവന്യൂ അധികൃതര്‍ നടത്തിയ സ്ഥല പരിശോധനയിലും നിലം നികത്തിയത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും നൗഷാദ് പരാതി നല്‍കിയിരുന്നു. അതിലും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുയായിരുന്നു. നഗരസഭയുടെ സാമ്പത്തിക ചെലവിലാണ് ഡ്രൈനേജ് നിര്‍മ്മിച്ചിത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *