മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ‘പ്രഥമ പ്രതികരണ സേന’ സജ്ജം; ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി
പുൽപ്പള്ളി: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സഹായഹസ്തവുമായി പ്രൈമറി റെസ്‌പോൺസ് ടീം (പിആർടി) അഥവാ പ്രാഥമിക സന്നദ്ധ പ്രതികരണ സേനയുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. ജില്ലയിൽ ഏറ്റവുമധികം സംഘർഷം നേരിടുന്ന ചെതലയം റെയിഞ്ചിനു കീഴിലുള്ള 20 പേരടങ്ങുന്ന സംഘമാണ് കുറുവ ഇക്കോ ടൂറിസം സെൻ്ററിൽ നടന്ന രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം സന്നദ്ധ സംഘടനകൾ സേവനത്തിനായി സജ്ജരായത്.
ഈ മാസം 14, 15 തീയതികളിലായാണ് കുറുവയിൽ വെച്ച് പരിശീലനം നടന്നത്. മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി, പനമരം എന്നീ പഞ്ചായത്തുകളിലെ വനംവകുപ്പിനും പൊതുജനങ്ങൾക്കും ഈ സേനാംഗങ്ങളുടെ സേവനം ഇനിമുതൽ കൂട്ടപ്പെടും.
പ്രധാന ലക്ഷ്യം ദുരന്ത നിവാരണം
ദുരന്ത മുഖത്തും തങ്ങളുടെ സേവനം കാഴ്ചവെക്കാൻ കഴിയുന്ന വിധത്തിലാണ് സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്. രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ തദ്ദേശീയരായ പി.ആർ.ടി അംഗങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാനും കാര്യങ്ങൾ നിയന്ത്രിക്കാനും ഈ രൂപീകരണം സാധ്യമാകും.
കുറുവ ഡോർമിറ്ററിയിൽ വെച്ച് നടന്ന പരിശീലന സമാപന ചടങ്ങിൽ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമൻ സേനാംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു.പരിശീലന ക്ലാസുകൾക്ക് ജോഷിൽ എ.സി.എഫ്, ഡോക്ടർ അജേഷ് മോഹൻദാസ്, ബൈജുനാഥ്, ക്ലിൻസ്, ജയേഷ്, അബ്ദുൾ ഗഫൂർ, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം എന്നിവർ നേതൃത്വം നൽകി.





Leave a Reply