പണിമുടക്കിലും ‘തുറന്ന്’ സി.പി.എം നേതാവിന്റെ ഗ്ലാസ് ഫാക്ടറി; മാനന്തവാടിയിൽ ഇരട്ടത്താപ്പെന്ന് ആക്ഷേപം
മാനന്തവാടി: സംസ്ഥാനത്ത് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്കിൽ സാധാരണക്കാരന്റെ ജീവിതം സ്തംഭിക്കുമ്പോഴും മാനന്തവാടിയിൽ സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗ്ലാസ് ഫാക്ടറി തടസ്സമില്ലാതെ പ്രവർത്തിക്കുന്നു. സി.പി.എം വെള്ളമുണ്ട ഏരിയ കമ്മിറ്റി അംഗം തോമസിന്റെ ഉടമസ്ഥതയിലുള്ള അഞ്ചാം മൈൽ കാരക്കാമലയിലെ ഫാക്ടറിയാണ് പണിമുടക്ക് ദിനത്തിലും നൂറോളം തൊഴിലാളികളെ വെച്ച് പ്രവർത്തനം തുടരുന്നത്. പണിമുടക്കിന്റെ പേരിൽ സാധാരണക്കാരുടെ കടകളും സ്ഥാപനങ്ങളും കർശനമായി അടപ്പിക്കുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യുമ്പോഴാണ് പാർട്ടി നേതാവിന്റെ സ്ഥാപനത്തിന് മാത്രം ഈ ഇളവ് ലഭിക്കുന്നത്. ഫാക്ടറിയിലെ മെഷീനുകൾ ഓഫ് ചെയ്യാൻ കഴിയില്ലെന്നും പ്രവർത്തനം നിർത്തണമെങ്കിൽ 24 മണിക്കൂർ സമയം എടുക്കുമെന്നുമാണ് ഇതിന് ഉടമ നൽകുന്ന വിശദീകരണം. എന്നാൽ മെഷീനുകൾ പ്രവർത്തിക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടെങ്കിൽ പോലും ഇത്രയധികം തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോൾ നേതാവിന് കൃത്യമായ മറുപടിയില്ല. പണിമുടക്ക് ആഹ്വാനം ചെയ്യുന്ന പാർട്ടിയുടെ തന്നെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് നിയമം ലംഘിച്ചിട്ടും ഒരു പ്രതിഷേധക്കാരും ഫാക്ടറി അടപ്പിക്കാൻ എത്താത്തത് വലിയ തോതിലുള്ള ജനവിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.





Leave a Reply