മാനന്തവാടിയിലെ തട്ടിക്കൊണ്ടുപോകൽ കേസ്: പോലീസിനും പെൺകുട്ടിയുടെ പിതാവിനുമെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി
മാനന്തവാടി: മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന ഗുരുതര ആരോപണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് വ്യാജ കേസുണ്ടാക്കുകയായിരുന്നുവെന്ന് കാണിച്ച് കേസിൽ പ്രതിയായ അജിത് കുമാറിന്റെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ ജൂലൈ 12-ന് രാത്രി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന് കാട്ടി പിതാവ് നൽകിയ പരാതിയിലാണ് മാനന്തവാടി പോലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തത്. എന്നാൽ, അന്ന് അത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. അന്നേദിവസം രാത്രി 9 മണിക്ക് രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പെൺകുട്ടി തന്റെ സുഹൃത്തായ ജനിലിയയ്ക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയതെന്നും, തട്ടിക്കൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ ഉള്ള യാതൊരു തെളിവുകളും പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. കൂടാതെ, പെൺകുട്ടിക്ക് നേരെ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നും ഇവർ അവകാശപ്പെടുന്നു. ജൂലൈ 13-ന് വാഹനാപകടം നടന്ന വിവരം അറിഞ്ഞിട്ടും പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ, അപകടത്തിന് പിന്നാലെ ലഹരി മാഫിയ ബന്ധം ആരോപിച്ച് വാർത്തകൾ വരികയും പെൺകുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമോ എന്ന ഭയത്താൽ പിതാവ് പിന്നീട് വ്യാജ പരാതി നൽകുകയുമായിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. അതിനാൽ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടുന്നു.





Leave a Reply