വർണ്ണ വിസ്മയങ്ങളുമായി പ്രകാശ കൗതുകങ്ങൾ ശില്പശാല സമാപിച്ചു.
മീനങ്ങാടി: വർണ്ണവിസ്മയങ്ങളിലൂടെ കുട്ടികളിൽ ജിജ്ഞാസ ഉണർത്തി സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻ്റ് റിസേർച്ച് സെൻ്ററിൻ്റെ വിജ്ഞാന കൗതുകം ആറാം എപ്പിസോഡ് – പ്രകാശ കൗതുകങ്ങൾ സമാപിച്ചു. ബേസിനിലെ വെള്ളത്തിൽ മുഖക്കണ്ണാടി വെച്ച് സൂര്യപ്രകാശത്തിൽ നിന്നും മഴവിൽ വർണ്ണങ്ങൾ ഭിത്തിയിൽ കുട്ടികൾ തന്നെ സൃഷ്ടിച്ചപ്പോൾ കുട്ടികൾക്ക് ശില്പശാലയുടെ തുടക്കം ആവേശമായി. അവസാനം കാലിഡോസ് കോപ്പ് ഓരോരുത്തരും നിർമ്മിച്ച് വളപ്പൊട്ടുകളിട്ട് മനോഹര രൂപങ്ങൾ സൃഷ്ടിച്ചപ്പോൾ കൗതുകം ഉച്ചസ്ഥായിയിലായി. കൃത്രിമ മഴവില്ലിനു ശേഷം,അപ്രത്യക്ഷമായ നാണയത്തെ വെള്ളമൊഴിച്ച് കണ്ടെത്തൽ, കുരങ്ങിനെ കൂട്ടിലാക്കൽ, ന്യൂട്ടൻ്റെ വർണ്ണ പമ്പരം, വളയുന്ന പേന, ബീക്കറിലെ വെള്ളത്തിൽ ഒടിയുന്ന പെൻസിൽ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ പ്രകാശ കൗതുകങ്ങൾ ഒന്നൊന്നൊയി അനാവരണം ചെയ്യപ്പെട്ടു ഒപ്പം ഐസക് ന്യൂട്ടൺ, ക്രിസ്റ്റ്യൻ ഹൈഗൻസ്, ഡോ.സി.വി. രാമൻ എന്നിവർ പ്രകാശശാസ്ത്രത്തിനു നല്കിയ സംഭാവനകളും ചർച്ചയായി. തുടർന്ന് മൂന്നു പരീക്ഷണങ്ങളാണ് രണ്ടു പേരടങ്ങുന്ന ടീമുകളായി കുട്ടികൾ ചെയ്തത്.ഗോളീയ ദർപ്പണങ്ങൾ ,ലെൻസുകൾ എന്നിവ രൂപപ്പെടുത്തുന്ന പ്രതിബിംബങ്ങൾ അവയുടെ സ്ഥാനം സ്വഭാവം തുടങ്ങിയവ പട്ടികപ്പെടുത്തി നിഗമനങ്ങളിലെത്തിച്ചേരുകയായിരുന്നു ആദ്യ രണ്ടു പരീക്ഷണങ്ങൾ.ഡിസ്റ്റൻ്റ് ഒബ്ജക്ട് രിതിയനുസരിച്ചു് ഓരോ ടീമും ഫോക്കസ് ദൂരം കണ്ടെത്തിയാണ് പരീക്ഷണങ്ങൾ ചെയ്തത്.
മൂന്നാമത്തെ പരിക്ഷണം രണ്ടു സമതല ദർപ്പണങ്ങൾ വിവിധ കോണുകളിൽ ചേർത്തുവെയ്ക്കുമ്പോൾ അവയ്ക്കിടയിൽ ഒരു ബോൾ -വെച്ചാൽ എത്ര പ്രതിബിംബങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടെത്തുകയായിരുന്നു. സമവാക്യവും രൂപീകരിച്ചു. തുടർന്ന് മൂന്ന് ദർപ്പണങ്ങൾ ചേർത്തുവെച്ച് കാലിഡോസ്കോപ്പ് നിർമ്മിച്ചു. പാട്ടും കളികളും ഇടയ്ക്ക് ഇടയ്ക്ക് നല്കിയത് ശില്പശാല കൂടുതൽ ഹൃദ്യമാക്കി.
പി. എൻ പ്രകാശൻ, ഇ.എ.ശശിധരൻ, എം.എം.ടോമി എന്നീ ഫിസിക്സ് മുൻ ആർ പിമാരാണ് മൊഡ്യൂൾ തയ്യാറാക്കിയത്. മുട്ടിൽ കോളേജ് ഫിസിക്സ് വിദ്യാർത്ഥികളായ ഡോണൽ ബെന്നി ജോർജ്, ആമിന വിദാദ്, ഹനീന കെ.,ഫാത്തിമ ഹൈഫാ ഷെറിൻ എന്നിവരും ബാലവേദി ജിച്ച കൺവീനർ ഒ.കെ പീറ്റും ഫെസിലിറ്റേറ്റർമാരായി പ്രവർത്തിച്ചു.സ്‌റ്റെർക്ക് ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലൻ, സി.ഇ.ഒ.എം.എം.ടോമി കെ.ആർ.സുരേഷ്, പി.കെ.രാജപ്പൻ തുടങ്ങിയവർ നേതൃത്വം നല്കി.





Leave a Reply