May 21, 2026

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിക്ക് പത്ത് വർഷം കഠിനതടവ്.

0
IMG-20181016-WA0191-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബത്തേരി ചീരാൽ കൊഴുവണയിലെ  പതിനാറുകാരിയായ  പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത കേസിൽ  അയൽവാസിയായ പ്രതി ചേനോത്ത് റോയി(37) ക്ക് പത്ത് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഐ.പി.സി. 363 പ്രകാരം തട്ടികൊണ്ടു പോകലിന്  മൂന്ന് വർഷം കഠിന തടവും ലൈംഗിക ബന്ധത്തിന് വേണ്ടി തട്ടികൊണ്ടു പോയതിന് 366 പ്രകാരം അഞ്ച് വർഷം കഠിന തടവിനും  25,000 രൂപ പിഴ അടക്കാനും ബലാൽസംഗത്തിന്    376(1) പ്രകാരം പത്ത് വർഷം കഠിന  തടവിനും രണ്ട് ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചു. കൽപ്പറ്റ ജില്ലാ ആൻറ്  സെഷൻസ് കോടതി (ഒന്ന്)  കെ .രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണന്ന്  കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്  വിധി. ശിക്ഷ ഒന്നിച്ച് പത്ത് വർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലങ്കിൽ പത്ത് വർഷം കൂടാതെ രണ്ട്  വർഷം കൂടി കഠിന തടവ് അനുഭവിക്കണം. രണ്ടാം പ്രതിയും റോയിയുടെ കൂട്ടുകാരനുമായ  ജോബിൻ തോമസിനെ കോടതി മാപ്പുസാക്ഷിയാക്കി.  ഒരു  കേസിന്റെ വിചാരണ നിർത്തി വെച്ച് പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി കേസിൽ നിന്ന് ഒഴിവാക്കുകയെന്ന അപൂർവ്വതയോടെയാണ് കൊഴുവണ കേസിൽ   കോടതി വിധി പറഞത്. . 2010 ജൂൺ 28-നാണ് ബത്തേരിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയും  ചീരാൽ കൊഴുവണ സ്വദേശിനിയുമായ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.  സാധാരണ ആത്മഹത്യയായി കണക്കാക്കി അസ്വാഭിവിക  മരണത്തിന് ബത്തേരി പോലീസ് കേസ് എടുത്തു. കോഴിക്കോട് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ബലാത്സംഗം നടന്നതായി തെളിഞത്.  പി.എൽ. ഷൈജുവായിരുന്നു അന്ന് എസ്.ഐ.  ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ പ്രതി റോയിയുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും  ഇയാൾ ബത്തേരി ചുങ്കത്തെ ഫാൻസി കടയിൽ വെച്ച് ബലാത്സംഗം ചെയ്തതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി .ഇതോടെ സി.ഐ. ഷാജി വർഗീസീനായി അന്വേഷണ ചുമതല. കേസിൽ രണ്ടാം പ്രതിയായിരുന്നു റോയിയുടെ സുഹൃത്തായ ജോബിൻ തോമസ്. കേസിന്റെ വിചാരണ നടന്നു വരവെ 2016 – ൽ കേസിന്റ അന്വേഷണം പൂർത്തിയാക്കി .സി .ഐ. ജസ്റ്റിൻ അബ്രാഹാമാണ് പിന്നീട് അന്വേഷണം നടത്തിയത്. 2016-ൽ അഡീഷണൽ  ഡിസ്ട്രിക്ട് ആന്റ്  സെഷൻസ് കോടതിയിൽ വിചാരണ നടക്കവെ പബ്ളിക് പ്രോസിക്യൂട്ടർ  ജോസഫ് സഖറിയാസാണ്  രണ്ടാം പ്രതി ജോബിൻ തോമസിനെ  മാപ്പ് സാക്ഷിയാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.  ഇത് പ്രകാരം രണ്ടാം പ്രതിയെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചു. ഇതിനെതിരെ   ഒന്നാം പ്രതി റോയി ഹൈകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ സിംഗിൾ ബഞ്ചും  ഡിവിഷൻ ബെഞ്ചും ജോബിൻ തോമസിനെ മാപ്പുസാക്ഷിയാക്കി. 

        2018-ൽ കേസിന്റെ തുടർ വിചാരണ ആരംഭിച്ചപ്പോൾ സി.ഐ. എം.ഡി. സുനിലായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ പല ഘട്ടത്തിലും പോലീസിൽ ഇങ്ങനെ മാറ്റങ്ങളും ഉണ്ടായങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയാണ്   പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിയെ സഹായിച്ചത്. അഭിലാഷ് ജോസഫാണ് ഇക്കാലയളവിൽ  അഡീഷണൽ  പബ്ളിക് പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നത്. വിചാരണ പൂർത്തിയാക്കി അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി  കെ. രാമകൃഷ്ണനാണ്  പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതി റോയി കുറ്റക്കാരനാണന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ കോടതി ബുധനാഴ്ച വിധിക്കും. എ.എസ്. ഐ. ഹരീഷ് കുമാർ,  ശശികുമാർ , റോയിച്ചൻ, ടി.കെ. ഉമ്മർ, സി.പി.ഒ. മോൻസി   എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.സംഭവ സമയം പ്രതി വിവാഹിതനായിരുന്നു. ഇപ്പോൾ രണ്ട് മക്കളുടെ പിതാവുമാണ്.  വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ വിധിക്ക് ശേഷം  കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.  സമൂഹത്തിന് നല്ലൊരു സന്ദേശവും  പെൺക്കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷക്കും  നിയമം കൂടെയുണ്ടന്ന അവബോധം ജനങ്ങളിലെത്തിക്കുന്നതിനും വിധി സഹായകമാവുമെന്ന് അഡീഷണൽ പബ്ളിക്  പ്രോസിക്യൂട്ടർ  അഭിലാഷ് ജോസഫ് പറഞ്ഞു.  
 വിധി കേൾക്കാൻ പെൺക്കുട്ടിയുടെ പിതാവും അമ്മാവനും കോടതിയിൽ എത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *