മുണ്ടക്കയിൽ 1023 വീടുകൾ തകർന്നു; പുനരധിവാസ പട്ടികയിൽ 323 മാത്രം
മേപ്പാടി :മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസത്തിനായുള്ള ഗുണഭോക്താക്കളുടെ രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു. 81 കുടുംബങ്ങളാണ് ഈ പട്ടികയിൽ ഇടം നേടിയത്. ഇതോടെ, ആകെ 323 കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും, നിരവധി പേർ ഇനിയും പുറത്താണ്.
ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ‘നോ ഗോ സോൺ’ മേഖലയുമായി ബന്ധപ്പെട്ടാണ് മാനന്തവാടി സബ് കളക്ടർ രണ്ടാംഘട്ട കരട് പട്ടിക പുറത്തിറക്കിയത്. വീടുകൾ പൂർണമായി തകർന്നവരുടെ ആദ്യഘട്ട പട്ടികയിൽ 242 കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, മാസങ്ങൾക്കുമുമ്പ് ദുരന്തമേഖലയിൽ നടത്തിയ സർവേ പ്രകാരം 1023 കുടുംബങ്ങൾക്ക് വീട് പൂർണമായി നഷ്ടപ്പെട്ടതായി സർക്കാർ വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ കുടുംബങ്ങളെ മാത്രം ഉൾപ്പെടുത്തി പട്ടിക പുറത്തുവന്നതോടെ, ദുരന്തത്തിനിരയായ നിരവധിപേർ പുനരധിവാസ പദ്ധതിയിൽനിന്ന് പുറത്താകുമെന്ന് ഉറപ്പായി. ഇനിയും കണ്ടെത്താത്ത 32 പേരടക്കം 298 പേർ മരിക്കുകയും 1200 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ദുരന്തത്തിൽ, നിരവധി കുടുംബങ്ങൾ പട്ടികയിൽ ഇടംപിടിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മാർച്ച് ഏഴുവരെ ആക്ഷേപങ്ങൾ നൽകാൻ അവസരം നൽകിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞതവണ പ്രസിദ്ധീകരിച്ച വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ വ്യാപക പരാതി ഉയർന്നുവന്നിട്ടും ഒരാളെ മാത്രമാണ് പുതുതായി ഉൾപ്പെടുത്തിയത്. വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്കും പാടികളിലും താമസിച്ചിരുന്ന ദുരന്തബാധിതർ, ദുരന്തത്തിൽ ഒറ്റക്കായവർ, വാസയോഗ്യമല്ലാത്ത വീടുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. അതിനിടെ, ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ഒറ്റ ടൗൺഷിപ്പ് മാത്രമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.





Leave a Reply