വൈത്തിരിയിൽ അങ്കണവാടി യാഥാർത്ഥ്യമാകുന്നു
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ അങ്കണവാടിക്ക് എം.വി. വിജേഷ് എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃകാപരമായ ഇടപെടലിലൂടെ സാക്ഷാത്കാരമാകുന്നു. സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകുകയും കെട്ടിട നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തതോടെ, ഒരു നാടിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.പുതിയ അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം 2025 ജൂലൈ 7-ന് രാവിലെ 10 മണിക്ക് നിർവഹിക്കും.
വൈത്തിരിയിൽ ടൂറിസം മേഖലയിലുണ്ടായ വൻ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായി വർധിക്കുകയും ഭൂമിയുടെ ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിൽ, അങ്കണവാടി നിർമ്മാണം ഏറെക്കുറെ അസാധ്യമായ ഒന്നായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് തനിക്ക് ഉടമസ്ഥതയിലുള്ള മൂന്നര സെന്റ് ഭൂമി സൗജന്യമായി പൊതു ആവശ്യത്തിനായി വിട്ടുനൽകാൻ തയ്യാറായത്. പിതാവിന്റെ ഓർമ്മയ്ക്കായി ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ഭൂമി നാടിന് സമർപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏറെ പ്രശംസനീയമാണ്.
ഭൂമി ലഭ്യമായതോടെ, കെട്ടിട നിർമ്മാണത്തിനായി വൈത്തിരി ഗ്രാമപഞ്ചായത്ത് ആവശ്യമായ തുക വകയിരുത്തുകയും ചെയ്തു. എം.വി. വിജേഷിന്റെയും കുടുംബത്തിന്റെയും ഈ മാതൃകാപരമായ പ്രവർത്തിയെ ഈ പ്രദേശത്തെ ജനങ്ങളും പൊതുപ്രവർത്തകരും ഒരേ സ്വരത്തിൽ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ നടപടി മറ്റ് പൊതുപ്രവർത്തകർക്കും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികൾക്കും ഭാവിയിൽ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
.





Leave a Reply