മേപ്പാടി ആനയാക്രമണം: പ്രതിരോധ നടപടികൾ വേഗത്തിലാക്കുമെന്ന് അഡ്വ. ടി. സിദ്ദീഖ്
കല്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശിനിയായ ജെസ്സി കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുമായി തുടർച്ചയായി സംസാരിച്ചുവെന്ന് കൃഷി മന്ത്രിയും സ്ഥലം എം.എൽ.എയുമായ അഡ്വ. ടി. സിദ്ദീഖ് അറിയിച്ചു. വന്യജീവി സംഘർഷം കുറയ്ക്കാനും സമാധാന ജീവിതം ഉറപ്പുവരുത്താനും പ്രായോഗികമായി എന്തെല്ലാം ചെയ്യാം എന്ന് ചർച്ച ചെയ്ത് എത്രയും വേഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 30 ന് കലക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈൻ വാർഡൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ഈ യോഗത്തിൽ ഫെൻസിങ് ഉൾപ്പെടെ വന്യമൃഗ ആക്രമണ പ്രതിരോധ നടപടികളുടെ അവലോകനവും നടത്തും. കൊല നടത്തിയ ആനയെ പിടികൂടാൻ കുങ്കിയാനകളെ ഉൾപ്പെടെ ഏർപ്പാടാക്കാനും ആനയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റ ഷാജിയുടെ ചികിത്സ ഏറ്റെടുക്കുമെന്നും, മരണപ്പെട്ട ജെസ്സിയുടെ കുടുംബത്തിലെ ഒരംഗത്തിന് താത്കാലിക ജോലി നൽകാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.





Leave a Reply