വയനാട്ടിലേക്ക് വരൂ കാശു മുടക്കി ‘പഴയത് ‘ കഴിക്കാം
•റിപ്പോർട്ട്: ഹരിപ്രിയ ഹരീഷ്•
കൽപ്പറ്റ: ചുരത്തിന് മുകളിലെ സൗന്ദര്യം ആസ്വദിക്കാൻ പതിനായിരകണക്കിന് സഞ്ചാരികൾ ദിനേനയെത്തുന്നു.ഇവരെ ലക്ഷ്യം വെച്ചാണ് ജില്ലയിലെ പല ഹോട്ടലുകളും പ്രവർത്തിക്കുന്നത്. എന്നാൽ മിക്ക സ്ഥലത്തുമുള്ളത് പഴയതും നിലവാരം കുറഞ്ഞതുമായ ഭക്ഷണ പദാർത്ഥങ്ങളാണ്.കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ചതുമുതൽ നാറ്റം വെച്ചതു വരെയുള്ളവ പിടികൂടിയത്. സോഷ്യൽ മീഡിയവഴി പരസ്യം കണ്ടാണ് വയനാട്ടിൽ പ്രത്യേകതരം വിഭവങ്ങളുണ്ടന്ന് ചുരത്തിന് താഴെയുള്ള നാട്ടുകാർ അറിയുന്നത്. പോത്തും കാൽ,ചട്ടിച്ചോറ്, ചിരട്ട ബിരിയാണി, ആണ്ടിറച്ചി തുടങ്ങി പല പേരിൽ പല വിഭവങ്ങൾ.നേരത്തെ തന്നെ വയനാട്ടിലെ ഹോട്ടലുകളിലെ ഇരട്ടി വില വൻ വാർത്തയായിരുന്നു. എന്നാൽ പേരെടുത്ത ഭക്ഷണശാലകളിൽ പേരെടുത്ത ഇനങ്ങൾ പഴകിയതാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയിലൂടെയാണ് പുറം ലോകമറിഞ്ഞത്. ഒരു കാലത്ത് വയനാട്ടിലെ സാധാരണക്കാർ നടത്തിയിരുന്ന ചെറുകിട മെസിലെയും ഹോട്ടലുകളിലെയും വിഭവങ്ങൾ ടൂറിസ്റ്റുകൾക്ക് പ്രിയ ഭക്ഷണമായിരുന്നു. കഞ്ഞി, കപ്പ ,മീൻ ,മോര്, ചമ്മന്തി ,പോത്ത്, പന്നി തുടങ്ങിയ നാടൻ വിഭവങ്ങളെ കടത്തിവെട്ടി ചൈനീസ്, അറേബ്യൻ വിഭവങ്ങൾ കീഴടക്കി. വയനാട്ടിൽ അന്യജില്ലക്കാർ നടത്തുന്ന ഹോട്ടലുകളിലാണ് വയനാട് എന്ന പേര് നശിപ്പിക്കുന്ന പ്രവണത കൂടുതൽ.
Leave a Reply