നഷ്ട പരിഹാരം വേഗത്തില്‍ നല്‍കും
കൽപ്പറ്റ : വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടുളള കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടി കുറുക്കന്‍ മൂലയിലുണ്ടായ വന്യജീവി ആക്രമണ ത്തില്‍ വളര്‍ത്ത്മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുകകള്‍ കൈമാറിയത്. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശം അനുഭാവത്തോടെ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി പിടിക്കുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാൻ അസൗകര്യമുണ്ടെങ്കിൽ മെരുങ്ങിയ കടുവകളെ പറമ്പിക്കുളം, പെരിയാർ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും. കുരങ്ങന്മാരുമായി ബന്ധപ്പെട്ട് വന്ധ്യംകരണം നടത്തുന്നതിന് കൽപ്പറ്റയിലുള്ള വെറ്ററിനറി ആശുപത്രി പ്രവർത്തന സജ്ജമാക്കും. വെറ്ററിനറി സർവകലാശാലയുമായി ആലോചിച്ച് ഇതിനായി പദ്ധതി തയ്യാറാക്കും.
യോഗത്തില്‍ എം.എല്‍.എ മാരായ ടി. സിദ്ധീഖ്, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, പി.സി.സി.എഫ് (പ്ലാനിംഗ് ) ഡി. ജയപ്രസാദ്, സി.സി.എഫ് (വൈല്‍ഡ് ലൈഫ് ) പി. മുഹമ്മദ് ഷബാബ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ്. ദീപ, നഗരസഭ അധ്യക്ഷന്‍മാരായ കേയംതൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജസ്റ്റിന്‍ ബേബി, സി. അസൈനാര്‍, എ.ഡി.എം എന്‍. ഐ. ഷാജു, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ഡി.എഫ്.ഒ മാരായ മാര്‍ട്ടിന്‍ ലോവല്‍, എ. ഷജ്‌ന, കെ. സുനില്‍കുമാര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹന്‍ദാസ്, എ.സി.എഫ്മാരായ ജോസ് മാത്യൂ, ഹരിലാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Leave a Reply