നിർമാണ മേഖലയിലെ വിലവർധനവ് :ടിപ്പർ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു
പുൽപ്പള്ളി : നിർമാണ മേഖലയ്ക്ക് തിരിച്ചടിയായി കല്ലിനും മെറ്റലിനും പാറപ്പൊടിക്കുമെല്ലാം അന്യായമായി വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ടിപ്പർ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. കഴിഞ്ഞ 10മുതൽ ക്വാറി ഉൽപന്നങ്ങൾ അടിക്ക് 3 രൂപവീതം വില വർധിപ്പിച്ചു. ചെറിയ ലോഡിനും 450 രൂപയുടെ വർധന. ഇന്ധന വിലക്കയറ്റത്തിന്റെ പേരിൽ ഏതാനും മാസം മുമ്പും ഇതുപോലെ വിലക്കയറ്റമുണ്ടായി. കേരളത്തിൽ ക്വാറി ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടിയ വിലവാങ്ങുന്നത് പുൽപള്ളിയിലെ ക്വാറിയിലാണെന്നും ടിപ്പർ ഡ്രൈവർമാർ ആരോപിച്ചു.
മറ്റ് ക്രഷറുകളിൽ ക്വാറി ഉൽപന്നങ്ങൾ അടിക്ക് 36 രൂപ വില വാങ്ങുമ്പോൾ ഇവിടെ 43 രൂപ വിലയാണ്. ഇതിനു പുറമെയാണ് 10 മുതൽ 3 രൂപ വീണ്ടും വർധിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. നിർമാണ മേഖലയ്ക്ക് തിരിച്ചടിയായ ഈ വിലക്കയറ്റം പിൻവലിക്കുംവരെ സമരം തുടരുമെന്നും ടിപ്പർ ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ അറിയിച്ചു.
ശശിമല ക്വാറിക്കുമുന്നിലെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ മുഴുവൻ ടിപ്പറുകളും പണിമുടക്ക് സമരമാരംഭിച്ചു. ഷാജി കുര്യൻ, സുബിൻ ഏബ്രഹാം, സാജൻ കടുപ്പിൽ, കെ.ജി.സുമേഷ്, ജെയ്സൻ പൊട്ടക്കൽ, എം.ജി.ശ്രീജിഷ് എന്നിവർ പ്രസംഗിച്ചു.






Leave a Reply