പൂഴിത്തോട് ബദൽ പാത: മന്ത്രിതല ഉപസമിതി സന്ദർശിക്കണമെന്ന് ബദൽ റോഡ് വികസന സമിതി
മാനന്തവാടി: നവംബർ 23ന് വയനാട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിനു മുന്നോടിയായി പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വനം മന്ത്രി ഉൾപ്പെട്ട മന്ത്രി തല ഉപസമിതിയെ അയച്ച് ബദൽ പാതകൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു ദശാബ്ദമായി വയനാട്ടിലെ ജനങ്ങൾ ബദൽ പാതകൾക്ക് വേണ്ടി മുറവിളി കൂട്ടുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യ ഗവൺമെന്റിന് ഭൂഷണമല്ല. 70 ശതമാനം പണി പൂർത്തീകരിച്ച് ശാസ്ത്രീയ പഠനങ്ങളിലും മുഴുവൻ സർവേകളിലും പ്രഥമ പരിഗണന ലഭിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നിർമാണം ഉടൻ പുനർ ആരംഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വയനാട്ടിൽ എത്തുമ്പോൾ ജനങ്ങൾക്ക് ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടു.
നയപരമായ തീരുമാനമെടുത്ത് അടുത്ത ബജറ്റിൽ 100 കോടി രൂപ വകയിരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ പാതയുടെ നിർമാണം ആരംഭിക്കണം.
വയനാടിന്റെ സമഗ്ര വികസനത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിന് നിലവിലുള്ള 5 ബദൽ പാതകളും യാഥാർഥ്യമാക്കാനുള്ള ദീർഘകാല കർമ പദ്ധതിക്ക് രൂപം നൽകാനും സർക്കാർ തയ്യാറാവണം. അല്ലാത്ത പക്ഷം ഡിസംബർ ഒന്നു മുതൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും അറിയിച്ചു.
യോഗത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി വൈസ് ചെയർമാൻ കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ കെ എ ആൻറണി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോർജ് വാതുപറമ്പിൽ, ലോറൻസ് കെ.ജെ, ടി.പി കുര്യാക്കോസ്, സണ്ണി അന്തിനാട്, കെ.എം വർഗീസ്, ജോസ് പി.ജെ, കെ എം പൗലോസ്, സിബി ജോൺ, അബ്രഹാം പി കെ, , തോമസ് കെ എം, ജോൺസൺ പി യു, ഷാൻറ്റു മാത്യു, പ്രിൻസ് തോമസ് ,തോമസ് നിരപ്പേൽ, അനൂപ് തോമസ് പ്രസംഗിച്ചു.





Leave a Reply