അധികൃതരുടെ പീഡനം: പന്നി കർഷകർ പ്രക്ഷോഭത്തിലേക്ക്: 19-ന് കലക്ട്രേറ്റ് ധർണ്ണ
കൽപ്പറ്റ: വയനാട് ജില്ലയിൽ പന്നി കൃഷിയിൽ ഏർപ്പെട്ട് ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് വയനാട് സ്വയിൻ ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാ പന്നിഫാമുകൾക്കും ലൈസൻസ് നൽകുക , മാലിന്യ സംസ്കരണത്തിൽ പങ്കാളികളായ പന്നികർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, മാലിന്യം ശേഖരിക്കുന്ന കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇവർ പറഞ്ഞു. ഇതിന്റെ ഭാഗമായി 19-ന് വയനാട് കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തും.
വയനാട് ജില്ലയിൽ പന്നി കൃഷിയുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ആളുകൾ ഉപജീവനം നടത്തുന്നുണ്ട്. മറ്റ് കാർഷിക മേഖലയിൽ വലിയ തകർച്ച ഉണ്ടായപ്പോൾ അവസാന ശ്രമമെന്ന നിലയിലാണ് പന്നിവളർത്തൽ ഒരു തൊഴിലായി സ്വീകരിച്ചത്. ഏകദേശം 20,000 പന്നികൾ വയനാട്ടിലുണ്ട്. അവയുടെ തീറ്റയായി പ്രതിദിനം 100 ടൺ മിച്ചഭക്ഷണം ശേഖരിക്കുന്നു. ഒരു ദിവസം ഇത്രയും ഭക്ഷണമുപയോഗിച്ച് പ്രതിദിനം എട്ട് ടൺ സമ്പുഷ്ടമായ മാംസം ഉൽപ്പാദിപ്പിക്കുന്നു. വർഷം മൂവായിരം ടൺ മാംസം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു.
പാഴായി പോകുന്ന 36500 ടൺ ഭക്ഷ്യവസ്തുക്കൾ പന്നി കർഷകർ പന്നികൾക്ക് തീറ്റയായി നൽകി സംസ്കരിച്ചെടുക്കുന്നു . അല്ലാത്ത പക്ഷം ഇതൊരു വലിയ മാലിന്യ പ്രശ്നവും പാരിസ്ഥിതിക പ്രശ്നവുമായി മാറും. പന്നികൾക്ക് കൊടുക്കാൻ തീറ്റയുമായി വരുന്ന വാഹനങ്ങൾ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പിടിച്ചെടുക്കുകയും കർഷകർക്കെതിരെ കേസ്സെടുത്ത് ദ്രോഹിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പടിഞ്ഞാറത്തറ, തൊണ്ടർനാട് പഞ്ചായത്തുകളിൽ ഉണ്ടായ സംഭവങ്ങൾ പന്നികർഷകരെ ദ്രോഹിക്കാൻ മാത്രമെ ഗുണം ചെയ്തുള്ളു. ഫാം തകർക്കുമെന്നും വാഹനങ്ങൾ കത്തിക്കുമെന്നും ചിലർ ഭീഷണി മുഴക്കിയതായും ഇവർ പറഞ്ഞു. പന്നി കർഷകരുടെ നിലനിൽപ്പിന് ഭീഷണിയായി ആത്മഹത്യയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇത്തരം നടപ ടികൾ എന്നും ഇവർ പറഞ്ഞു.
19- മുതൽ അനിശ്ചിതകാലത്തേക്ക് ഹോട്ടലുകളിൽ നിന്നും കോഴിക്കടകളിൽ നിന്നും മറ്റുമുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ എടുക്കാതെയുമുള്ള സമര പരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
സൊസൈറ്റി ചെയർമാൻ കെ.എസ്. രവീന്ദ്രൻ, എം.സി. വിശ്വ പ്രകാശ് ,ബാലൻ, എം.വി. വിൻസൻ എന്നിവർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply