ജില്ലയിലെ ക്യാംപസുകളിൽ അഴിഞ്ഞാടിയ എസ്എഫ്ഐ ക്രിമിനലുകളെ തുറുങ്കിലടക്കണം :എം.എസ്.എഫ്
കല്പറ്റ : മുട്ടിൽ ഡബ്ള്യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഇലക്ഷനിൽ മുഴുവൻ സീറ്റിലും പരാജയപ്പെട്ടപ്പോൾ അധ്യാപകരെ മാരകമായി തല്ലിപ്പരിക്കേൽപ്പിക്കുകയും ബാലറ്റ് പേപ്പറുകൾ വലിച്ചു കീറുകയും ചെയ്ത എസ്എഫ്ഐ നിലപാട് ജനാധിപത്യ വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. അധ്യാപക ദിനത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിലെ അധ്യാപകർക്ക് നീതിക്ക് വേണ്ടി കോളേജ് കവാടത്തിൽ കുത്തിയിരിക്കേണ്ടി വന്നത് വിദ്യാർത്ഥി സമൂഹത്തിനു തന്നെ നാണക്കേടാണ്. കോളേജിലെ അധ്യാപകനായ ഹാസിലിനെ ക്രൂരമായി പരിക്കേൽപ്പിച്ച ക്രിമിനലുകളെ ഇനിയും സ്വൈര്യ വിഹാരത്തിനു അനുവദിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. മീനങ്ങാടി ഐ.എച്ച്.ആർ.ഡി കോളേജിൽ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റിനെ ക്രൂരമായി പരിക്കേൽപ്പിക്കുക കൂടി ചെയ്തത് മുന്നണി മര്യാദ തൊട്ടു തീണ്ടിയിട്ടില്ലാത്ത എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്. നടവയൽ സിഎം കോളേജിൽ മാനേജ്‌മെന്റുമായി ഒത്തുകളിച്ചു ഇലക്ഷൻ അട്ടിമറിച്ചതിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും കത്തി, വടിവാൾ അടക്കമുള്ള മരകായുധങ്ങളുപയോഗിച്ചു വിദ്യാർത്ഥികളെ മർദ്ദിച്ചവശരാക്കിയ സിപിഐഎം -ഡിവൈഎഫ്ഐ ക്രിമിനലുകളെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.
പുൽപള്ളി പഴശ്ശിരാജ കോളേജ്, ജയശ്രീ കോളേജ്,ബത്തേരി സെന്റ് മേരീസ്, കല്പറ്റ എൻ.എം.എസ്.എം കോളേജ് എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയ എം.എസ്.എഫ് പ്രവർത്തകരെ കായികമായി നേരിടുന്ന കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.ക്യാമ്പസുകൾ ഗുണ്ടായിസത്തിന് ഉപയോഗിക്കാനാണ് എസ്.എഫ്.ഐയുടെ നീക്കമെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.





Leave a Reply