വൈത്തിരിയിൽ പോലീസും മടവൂർ കൂട്ടായ്മയും കൈകോർത്തു : തകർന്ന പാലം വീണ്ടും പണിതു.
പ്രളയശേഷം വയനാട് ജില്ലക്കുവേണ്ടി നിരവധി സഹായങ്ങൾ നൽകിയ മടവൂർ സ്വദേശികളുടെ കൂട്ടായ്മ ഇത്തവണ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ സുഗന്ധഗിരി അമ്പതേക്കറിലെ പാലം പുതുക്കിപ്പണിത് നൽകുകയായിരുന്നു. വൈത്തിരി ജനമൈത്രി പോലീസിന്റെ മേൽനോട്ടത്തിൽ മടവൂർ സിഡ്‌സിന്റെയും സമന്വയ മടവൂരിന്റെയും പ്രവർത്തകരാണ് കഴിഞ്ഞ ദിവസം പാലം പുനർനിർമ്മിച്ചത്. ഇവരെ സഹായിക്കാൻ പൊഴുതന പഞ്ചായത്ത് വാർഡ് മെമ്പർ ജോസ്, അമ്പതേക്കറിലെ താമസക്കാരും കൂടെക്കൂടി. രാവിലെ പത്തുമണിക്ക് തുടങ്ങി അഞ്ചുമണിയാവുമ്പോഴേക്കും പാലം പണി പൂർത്തിയാക്കിയിരുന്നു.
ഓഗസ്റ്റ് പത്താം തിയ്യതിയാണ് സുഗന്ധഗിരി, അംബ, അമ്പതേക്കർ എന്നീ സ്ഥലങ്ങളിൽ നിരവധി സ്ഥലത്തിൽ കാണാത്തതോതിൽ ഉരുള്പൊട്ടലുണ്ടായത്. നിരവധി വീടുകളും, സ്‌കൂളും മണ്ണിനടിയിലാവുകയും വെള്ളം കയറുകയും ചെയ്തു.ഇതോടൊപ്പം പലയിടത്തും റോഡുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിരുന്നു. നിരവധി സന്നദ്ധപ്രവർത്തകരും സംഘടനകളും ഈ മേഖലയിൽ ശ്രമദാനം നടത്തിയിരുന്നു. ജനമൈത്രി പോലീസിന്റെ അഭയാർത്ഥന മാനിച്ചാണ് മടവൂരിലെ സംഘടനകൾ പാലം പുനര്നിര്മ്മിക്കാമെന്നേറ്റത്. ഇവർ ജില്ലയുടെ പലഭാഗങ്ങളിലും ഭക്ഷണസാധനങ്ങളും,സ്‌കൂൾ ബാഗും ബുക്കുകളും, വസ്ത്രങ്ങളും വിതരണം ചെയ്തതോടൊപ്പം രണ്ടു സ്‌കൂളുകൾ ശുചീകരിക്കുകയും ചെയ്തിരുന്നു.
സനത്ത്, ബിജുമാഷ്, അബു, ശശി, റഷീദ് എന്നിവരടങ്ങിയ 18 അംഗസംഘമാണ് മടവൂരിൽനിന്നെത്തിയത്. വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ അബ്ദുൽഷെരീഫ്,എസ്.ഐ ഹരിലാൽ നായർ, സി.പി.ഒമാരായ, എ.എസ്.ഐമാരായ പ്രകാശൻ, വാസുദേവൻ, സി.പി.ഒമാരായ ശശിധരൻ, രതീഷ്‌കുമാർ, ഷാജഹാൻ, ഹനീഫ, ദിനേശ്, ഷൈജു തുടങ്ങിയവരും, എട്ടാം വാർഡ് മെമ്പർ ജോസും, അമ്പതേക്കർ സ്വദേശികളായ ബിജേഷ്, രാമുണ്ണി, പി.ബാലൻ, കെ.സി. ബാലൻ, ഗബ്രിയേൽ ഉമേഷ് തുടങ്ങിയരും ചേർന്ന് നടത്തിയ പ്രയത്നത്തിനൊടുവിലാണ് പാലം പണി പൂർത്തീകരിച്ചത്.





Leave a Reply