പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിയെ കുടുക്കിയത് പോലീസിന്റെ നിതാന്ത ജാഗ്രത : അപൂർവ്വമാണ് കൊഴുവണ കേസ്.
കൽപ്പറ്റ: ഒരു കേസിന്റെ വിചാരണ നിർത്തി വെച്ച് പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി കേസിൽ നിന്ന് ഒഴിവാക്കുകയെന്ന അപൂർവ്വതയോടെയാണ് കൊഴുവണ കേസിൽ നാളെ കോടതി വിധി പറയുന്നത്. 2010 ജൂൺ 28-നാണ് ബത്തേരിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ചീരാൽ കൊഴുവണ സ്വദേശിനിയുമായ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സാധാരണ ആത്മഹത്യയായി കണക്കാക്കി അസ്വാഭിവിക മരണത്തിന് ബത്തേരി പോലീസ് കേസ് എടുത്തു. കോഴിക്കോട് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ബലാത്സംഗം നടന്നതായി തെളിഞത്. പി.എൽ. ഷൈജുവായിരുന്നു അന്ന് എസ്.ഐ. ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ പ്രതി റോയിയുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ ബത്തേരി ചുങ്കത്തെ ഫാൻസി കടയിൽ വെച്ച് ബലാത്സംഗം ചെയ്തതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി .ഇതോടെ സി.ഐ. ഷാജി വർഗീസീനായി അന്വേഷണ ചുമതല. കേസിൽ രണ്ടാം പ്രതിയായിരുന്നു റോയിയുടെ സുഹൃത്തായ ജോബിൻ തോമസ്. കേസിന്റെ വിചാരണ നടന്നു വരവെ 2016 – ൽ കേസിന്റ അന്വേഷണം പൂർത്തിയാക്കി .സി .ഐ. ജസ്റ്റിൻ അബ്രാഹാമാണ് പിന്നീട് അന്വേഷണം നടത്തിയത്. 2016-ൽ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയിൽ വിചാരണ നടക്കവെ പബ്ളിക് പ്രോസിക്യൂട്ടർ ജോസഫ് സഖറിയാസാണ് രണ്ടാം പ്രതി ജോബിൻ തോമസിനെ മാപ്പ് സാക്ഷിയാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് പ്രകാരം രണ്ടാം പ്രതിയെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചു. ഇതിനെതിരെ ഒന്നാം പ്രതി റോയി ഹൈകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബെഞ്ചും ജോബിൻ തോമസിനെ മാപ്പുസാക്ഷിയാക്കി.
2018-ൽ കേസിന്റെ തുടർ വിചാരണ ആരംഭിച്ചപ്പോൾ സി.ഐ. എം.ഡി. സുനിലായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ പല ഘട്ടത്തിലും പോലീസിൽ ഇങ്ങനെ മാറ്റങ്ങളും ഉണ്ടായങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിയെ സഹായിച്ചത്. അഭിലാഷാണ് ഇക്കാലയളവിൽ പബ്ളിക് പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നത്. വിചാരണ പൂർത്തിയാക്കി അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി കെ. രാമകൃഷ്ണനാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതി റോയി കുറ്റക്കാരനാണന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ കോടതി ബുധനാഴ്ച വിധിക്കും. എ.എസ്. ഐ. ഹരീഷ് കുമാർ, ശശികുമാർ , റോയിച്ചൻ, ടി.കെ. ഉമ്മർ, സി.പി.ഒ. മോൻസി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply