ബധിരനും മൂകനുമായ നജീം കടക്കൽ വസന്തകുമാറിന് നൽകിയ അന്ത്യാഞ്ജലി നാട്ടുകാർക്ക് കണ്ണീർ പൂക്കളായി.
കൽപ്പറ്റ:
പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി. ബധിരനും മൂകനുമായ നജീം ആണ് നാടിന്റെ നൊമ്പരമായി ഹവിൽദാർ വസന്തകുമാറിന് ആദരാഞ്ജലി അർപ്പിച്ചത്.
കൽപ്പറ്റ സ്വദേശി നജീം കടക്കൽ അങ്ങനെയാണ്. നാടിന്റെ ഏത് ദു:ഖത്തിലും പങ്ക് ചേരും. പ്രളയകാലത്ത് ആഴ്ചകളോളം ദുരിതാശ്വാസ പ്രവർത്തനത്തിലായിരുന്നു. പ്രത്യേകിച്ച് ജോലികളൊന്നും ഇല്ലാതെ വരുമ്പോഴും നഗരത്തിൽ വൻ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോഴും പോലീസിനെ സഹായിച്ച് ട്രാഫിക് പോലീസിന്റെ റോൾ എടുക്കും. ഹവിൽദാർ വസന്തകുമാർ അടക്കം 40 സൈനികർ കാശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടപ്പോൾ നജീമിന്റെ മനസ്സും അസ്വസ്ഥമായി. ബധിരനും മൂകനുമായ നജീം കൽപ്പറ്റ എച്ച്.ഐ.എം. സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഹവിൽദാർ വസന്തകുമാറിന്റെ ചിത്രത്തിനരികെ കത്തിച്ച മെഴുക് തിരികളുമായി മണിക്കൂറുകളോളം ചിലവഴിച്ചു. പിന്നെ മൂകമായ ഭാഷയിൽ വസന്തകുമാറിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥന. ദു:ഖത്തിനൊപ്പം യാത്രക്കാർക്കും നാട്ടുകാർക്കും നജീം സമ്മാനിച്ചത് ദേശസ്നേഹത്തിന്റെ വലിയൊരു മാതൃക കൂടിയാണ്.
Leave a Reply