നിർണ്ണായക വെളിപ്പെടുത്തലുമായി റിസോർട്ട് ജീവനക്കാർ : മാവോയിസ്റ്റുകൾ മര്യാദക്കാരായിരുന്നു: തമാശകൾ പറഞ്ഞ് ജലീൽ മരണത്തിലേക്ക്.
കൽപ്പറ്റ : വയനാട് ലക്കിടി ഉപവൻ റിസോർട്ടിൽ നടന്ന പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിർണ്ണായക വെളിപെടുത്തലുമായി റിസോർട്ട് ജീവനക്കാർ . ആദ്യം പോലീസ് ആകാം മാവോയിസ്റ്റുകൾക്കെതിരെ വെടിയുതിർത്തത്. ആദ്യം മാവോയിസ്റ്റുകളല്ല വെടിയുതിർത്തതെന്നും റിസോർട്ട് മാനേജർ മാധ്യമങ്ങളോട് വെളിപ്പെടുത്തി .
മാവോയിസ്റ്റുകൾ പോലീസിന് നേരെ വെടിയുതിർത്തപ്പോൾ സ്വയം രക്ഷയ്ക്കായാണ് തിരിച്ച് വെടിവച്ചതെന്നായിരുന്നു പോലീസ് വാദം.
ആരാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് തങ്ങൾക്കറിയില്ല. ഈ സമയം തങ്ങൾ റിസോർട്ടിനുള്ളിൽ ആയിരുന്നു.
വെടി വെപ്പ് ആരംഭിച്ചതോടെ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലന്നും ഉപവൻ റിസോർട്ട് ജീവനക്കാർ പറയുന്നു. റിസോർട്ടിൽ ചിലവഴിച്ച അത്രയും സമയം വളരെ മര്യാദക്കാരായിരുന്നു അവർ. പണം കലക്ട് ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും സമയമെടുത്തപ്പോൾ ചിരിച്ചും തമാശകൾ പറഞ്ഞും സമയം ചിലവഴിച്ചു. ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയ ജലീലിന്റ മൃതദേഹമാണ് പിന്നെ കാണുന്നത്. അപ്രതീക്ഷിതമായാണ് വെടിവെയ്പ് നടന്നത് എന്നും റിസോർട്ടിൽ ഇത്തരമൊരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലന്നും ജീവനക്കാർ പറയുന്നു.
അതേ സമയം വെടിവെപ്പിനിടെ കാണാതായ മാവോയിസ്റ്റ് നേതാവിനെ ഇനിയും കണ്ടെത്താനായില്ല. സംഭവ ദിവസം രാത്രി പന്ത്രണ്ടരയോടെ കാട്ടിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്നും അതിന് ശേഷം
ഒരു വാഹനം റോഡിൽ നിന്ന് പുറപ്പെടുന്ന ശബ്ദം കേട്ടുവെന്നും റിസോർട്ടിന് സമീപത്തുള്ളവർ പറഞ്ഞു. ഇന്നലെ പരിശോധന നടത്തിയ പോലിസ് നായ രക്തം വാർന്ന് വീണ സ്ഥലത്തു കൂടി നടന്ന് സമീപത്തെ തേയില തോട്ടത്തിനരികിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറി റോഡിലേക്കിറങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മാവോയിസ്റ്റിനെ വാഹനത്തിൽ കൊണ്ടുപോയി എന്ന വാദം ശരി വെക്കുന്ന ഈ സംഭവങ്ങൾ ശരിയാണങ്കിൽ ആരാണ് ' കൊണ്ടുപോയത് എന്ന സംശയം നിലനിൽക്കുകയാണ് .
ഇയാൾക്കായി ഇന്നും തിരച്ചിൽ തുടരും. ഏറ്റുമുട്ടലിൽ കൊല്ലപെട്ട സി പി ജലീലിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടം നടത്തും. നാല് മണിയോടെ നിലമ്പൂരിൽ ഖബറടക്കും.
Leave a Reply