വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ക്രമവിരുദ്ധ നടപടികൾക്ക് വിലക്കേർപ്പെടുത്തി വകുപ്പ് അധ്യക്ഷൻ
കൽപ്പറ്റ: വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ക്രമവിരുദ്ധ നടപടികളിൽ കർശന നിർദ്ദേശം നൽകി വകുപ്പധ്യക്ഷൻ. ക്രമവിരുദ്ധമായി ഇറക്കിയ ഉത്തരവുകളിൽ അന്തിമ തീരുമാനം സ്വീകരിച്ച് ജീവനക്കാർക്ക് അനുകൂലമായി ഉത്തരവ് ഇറക്കുന്ന മുറക്ക് മാത്രം 2022 വർഷത്തെ ഓൺലൈൻ ട്രാൻസ്ഫർ ഉത്തരവ് ഇറക്കുന്നതിന് അനുമതി നൽകുകയുള്ളുവെന്ന് കാണിച്ചാണ് ഡയറക്ടർ ഉത്തരവിറക്കിയത്. വയനാട് മലപ്പുറം ജില്ലകൾക്കാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.
ചട്ടവിരുദ്ധമായി ഉത്തരവുകൾ ഇറക്കി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമരപരമ്പരകൾ തന്നെ നടത്തിയിരുന്നു. അസോസിയേഷൻ്റെ സമര പോരാട്ടങ്ങളുടെ വിജയമാണിതെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവകാശ ലംഘനങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ഇനിയും തുടരുമെന്നും അന്തിമ വിജയം നീതിക്കായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേ തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. ബി. സുനിൽകുമാർ, കെ.ജി.പ്രശോഭ്, ബിജു ജോസഫ്, ഡി. രമാകാന്തൻ, ടി.പി.എൽദോ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply