ഗോത്ര ജനതയുടെ മനസ്സറിഞ്ഞ് ജില്ലാ കളക്ടർ: പുൽപ്പള്ളിയിലെ നാല് കോളനികൾ സന്ദർശിച്ചു
പുൽപ്പള്ളി :ജില്ലാ കളക്ടർ ഡോ. രേണുരാജ് പുൽപ്പള്ളിയിലെയും ചേകാടിയിലെയും വിവിധ ആദിവാസി കോളനികൾ സന്ദർശിച്ചു. കരിമം പണിയ കോളനി, കണ്ടാമല കുറുമ കോളനി, ചേകാടി താഴശ്ശേരി അടിയ കോളനി, ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. പുൽപ്പള്ളി ടൗണിന് അടുത്തുള്ള കരിമം പണിയ കോളനിയിലാണ് കളക്ടർ ആദ്യം എത്തിയത്. 37 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. സർക്കാരിൽ നിന്ന് കോളനിയിലുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ലഭ്യതയെക്കുറിച്ച് കളക്ടർ ചോദിച്ചറിഞ്ഞു. കോളനിയിലുള്ളവരുടെ വിദ്യാഭ്യാസപരമായും ആരോഗ്യപരമായുമുള്ള സ്ഥിതിഗതികൾ കളക്ടർ വിലയിരുത്തി.
തുടർന്ന് 48 കുറുമ കുടുംബങ്ങൾ താമസിക്കുന്ന കണ്ടാമല കുറുമ കോളനി കളക്ടർ സന്ദർശിച്ചു. കോളനിയിലുള്ള വരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കളക്ടർ മടങ്ങിയത്. ചേകാടിയിലെ 73 അടിയ കുടുംബങ്ങൾ താമസിക്കുന്ന താഴശ്ശേരി കോളനി, 23 കാട്ടുനായ്ക്ക കുടുംബങ്ങൾ താമസിക്കുന്ന ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലും കളക്ടർ സന്ദർശനം നടത്തി.
സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസർ ജി. പ്രമോദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.ജെ ഷീജ, വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് സി.എസ്. പ്രഭാകരൻ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
Leave a Reply