കളക്ടറുടെ മനസ്സിൽ ഇടം നേടി കറുത്ത
പുൽപ്പള്ളി : പുൽപ്പള്ളിയിലെ കരിമം പണിയ കോളനി സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ ഡോ. രേണുരാജിനെ കോളനിയിലേക്ക് സ്വീകരിച്ചത് കോളനിയിലെ കറുത്തയാണ്. പാരമ്പര്യ വേഷധാരിയായ കറുത്തയുടെ അടുത്ത് പോയി കുശലന്വേഷണങ്ങൾ നടത്താനും കളക്ടർ സമയം കണ്ടെത്തി. ചെവിയിൽ ധരിച്ച പരമ്പരാഗതമായ ആഭരണങ്ങളെക്കുറിച്ചും കളക്ടർ ചോദിച്ചറിഞ്ഞു. ചെറ്റപ്പാലത്താണ് കറുത്തയുടെ വീട്. കരിമം കോളനിയിലെ കുടുംബ വീട്ടിൽ വന്നതാണ് കറുത്ത. തൻ്റെ കമ്മലിൻ്റെ ഭംഗി പരിശോധിച്ച കളക്ടറുടെ കാതിലെ കമ്മലിൻ്റെ ഭംഗി ആസ്വദിക്കാനും കറുത്ത മറന്നില്ല. കോളനിക്കാർ നൽകിയ ഹൃദ്യമായ വരവേൽപ്പ് ഏറ്റുവാങ്ങി കളക്ടർ മടങ്ങുമ്പോൾ ചെറുപുഞ്ചിരിയോടെയാണ് കറുത്തയും കളക്ടറെ യാത്രയാക്കിയത്. കോളനിയിലെ മറ്റു വീടുകൾ സന്ദർശിച്ച കളക്ടർ കോളനിവാസികളുടെ ക്ഷേമവിവരങ്ങൾ ചോദിച്ചറിഞ്ഞു. കോളനിയിലെ പ്ലസ് ടു പഠനം കഴിഞ്ഞ് തുടർവിദ്യാഭാസത്തിന് അവസരം ലഭിക്കാതെ പോയ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകാൻ കളക്ടർ അധികൃതർക്ക് നിർദ്ദേശം നൽകി. കോളനിയിലുള്ളവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും കോളനിയിലെ കുടിവെള്ള ലഭ്യതയെക്കുറിച്ചും കളക്ടർ ചോദിച്ചറിഞ്ഞു. വയനാട്ടിൽ ചുമതലയേറ്റശേഷം ആദ്യമായി തങ്ങളുടെ കോളനി സന്ദർശിക്കാനെത്തിയ കളക്ടർക്ക് ചായയും മധുരപലഹാരങ്ങളും നൽകാനും മറന്നില്ല കരിമം കോളനിയിലുള്ളവർ.
Leave a Reply