കരുതലും കൈത്താങ്ങും ഒരു കുടക്കീഴില്‍ പരാതി പരിഹാരം ; ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി
കൽപ്പറ്റ : സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്നു. ആദ്യ ദിനത്തില്‍ മുന്‍കൂട്ടി ലഭിച്ച 561 പരാതികളും പുതിയതായി ലഭിച്ച 89 പരാതികളും പരിഗണിച്ചു. പരിതാക്കാരെ നേരിട്ട് കേട്ട മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരിട്ട് പരിഹാരിക്കാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു പരാതികളില്‍ കാലതമാസമില്ലാതെ പരിഹാരം കാണുന്നതിനായിരുന്നു നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അടക്കമുള്ളവര്‍ പരാതി പരിഹാര അദാലത്തില്‍ മന്ത്രിക്കൊപ്പം പൊതുജനങ്ങളുടെ പരാതി കേള്‍ക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്കായി പൊതുജനങ്ങളില്‍ നിന്നും മുന്‍കൂട്ടി പരാതികള്‍ സ്വീകരിച്ചിരുന്നു. താലൂക്ക് കേന്ദ്രങ്ങള്‍ വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ വഴിയുമാണ് പരാതികള്‍ സ്വീകരിച്ചത്. വൈത്തിരി താലൂക്കില്‍ 561 പരാതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണനയ്ക്കായി വന്നത്. ഇതില്‍ 319 പരാതികള്‍ തീര്‍പ്പാക്കി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 89 പാരതികളാണ് നേരിട്ടുള്ള പരിഗണനയ്ക്കായി വന്നത്. ഇതില്‍ തത്സമയം തീരുമാനമെടുക്കാന്‍ കഴിയുന്ന പരാതികള്‍ ഇവിടെ നിന്നു തന്നെ പരിഹരിച്ചു. റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പൊതുജനങ്ങളുടെ പരാതി പരിഹാരങ്ങള്‍ക്കായി 21 കൗണ്ടറുകളാണ് വേദിയില്‍ സജ്ജീകരിച്ചത്. ഭിന്നശേഷിക്കാര്‍ അസുഖ ബാധിതര്‍ എന്നിവര്‍ക്കെല്ലാമായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയാണ് അദാലത്ത് നടന്നത്. മന്ത്രിയെ കൂടാതെ ജില്ലാ കളക്ടര്‍, എ.ഡി.എം, സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ വിവിധ കൗണ്ടറുകളില്‍ ലഭ്യമായ പരാതികളില്‍ പരിഹാര നടപടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും അതതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീരുമാനമെടുക്കാന്‍ സന്നിഹിതരായിരുന്നു. ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, സാമൂഹ്യ പെന്‍ഷന്‍ കുടിശ്ശിക തുടങ്ങിയ 27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മേയ് 29 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഓഡിറ്റോറിയത്തിലും 30 ന് മാനന്തവാടി താലൂക്ക്തല അദാലത്ത് അമ്പുകുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളിലും നടക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും അദാലത്തിന് നേതൃത്വം നല്‍കും.
Leave a Reply