പനവല്ലി പ്രദേശത്തെ ഭീതിയിലാക്കിയ കടുവ ഒടുവിൽ കൂട്ടിലായി
മാനന്തവാടി : തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പനവല്ലി പ്രദേശത്തെ ആഴ്ചകളായി ഭീതിയിലാക്കിയ കടുവ ഒടുവിൽ കൂട്ടിലായി. കൂട് സ്ഥാപിച്ച് ഏഴാം ദിവസമാണു പനവല്ലിയിലെ ആദണ്ഡയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കയറിയത്. ഇന്നലെ രാത്രി ഒൻപതോടെയാണ് കടുവ കൂട്ടിനുള്ളിൽ അകപ്പെട്ടത്. കഴിഞ്ഞ 16ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ കൂടു സ്ഥാപിച്ചിരുന്നു.
മൂന്നാഴ്ച മുൻപാണു പനവല്ലിയിൽ കടുവയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. മേയ് 31നു പനവല്ലി പുളിക്കൽ മാത്യുവിന്റെ വെച്ചൂർ പശുവിനെ കടുവ ആദ്യം കൊന്നു. 11നു വരകിൽ വിജയന്റെ പശുക്കിടാവിനെയും പുളിക്കൽ റോസയുടെ പശുവിനെയും കടുവ ആക്രമിച്ചു. പശുക്കിടാവ് അന്നു തന്നെ ചത്തു. സാരമായി പരുക്കേറ്റ പശു പിറ്റേ ദിവസവും ചത്തു. വനപാലകർ ക്യാമറ സ്ഥാപിച്ചെങ്കിലും കടുവയുടെ വ്യക്തതയുള്ള ചിത്രം ലഭിച്ചില്ല. ജനകീയ പ്രതിഷേധം ഉയർന്നതോടെയാണു കൂടുവച്ചത്. എന്നാൽ ഇതിനു ശേഷം പ്രദേശത്ത് കടുവയുടെ ആക്രമണം കാര്യമായി ഉണ്ടായില്ല. എന്നാൽ പലയിടങ്ങളും പ്രദേശവാസികൾ കടുവയെ നേരിട്ട് കണ്ടിരുന്നു. വെറ്ററിനറി സർജൻ പരിശോധിച്ച ശേഷം കടുവയെ രാത്രി തന്നെ പനവല്ലിയിൽ നിന്നു മാറ്റും.
കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. 3 വളർത്തുമൃഗങ്ങളെ കൊല്ലുകയും ഓട്ടോറിക്ഷയുടെയും ബൈക്കിന്റെയും മുന്നിലേക്ക് പാഞ്ഞടുക്കുകയും ചെയ്ത കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. ഉന്നത വനപാലകർ രാത്രി തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.






Leave a Reply