കൊറ്റില്ലത്ത് അപൂർവയിനം കൊക്കുകൾ ചത്തു വീഴുന്നു: അസ്വാഭാവികമെന്ന് വിലയിരുത്തൽ
പനമരം: വയനാട് ജില്ലയിലെ പ്രധാന പക്ഷിസങ്കേതമായ പനമരം കൊറ്റില്ലത്തിൽ അപൂർവയിനം കൊക്കുകൾ അടക്കം ചത്തുവീഴുന്നു. ഇരുപതിലധികം ഇനം കൊക്കുകൾ കൂടുകൂട്ടിയ പനമരം വലിയ പുഴയ്ക്കു നടുവിലെ തുരുത്തിലെ കൊറ്റില്ലത്തിൽ നിന്നും പക്ഷികൾ വീണ് ചാവുന്നത് അസ്വാഭാവികമെന്നാണു വിലയിരുത്തൽ.
ചെറുമുണ്ടി, അരിവാൾ കൊക്ക് ഇനത്തിൽപെട്ട കൊക്കുകളെയാണ് കൊറ്റില്ലത്തിലും സമീപത്തെ പുഴയോരത്തും മുളയിലും മറ്റുമായി ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ കൊറ്റില്ലത്തിനു സമീപത്തെ പുഴയിൽ വെള്ളം കുടിക്കാനായി ഇറങ്ങിയ കൊക്കുകളിൽ പലതിനും തിരിച്ചു പറക്കാൻ കഴിയാതെ തളർന്നു വീഴുന്ന അവസ്ഥയുണ്ട്. കൊറ്റില്ലത്തിനുള്ളിലെ മുളകളിൽ നിന്നും ചത്തുവീണ കൊക്കുകളിൽ പലതും മുളങ്കൂട്ടത്തിനുള്ളിൽ തടഞ്ഞു നിൽക്കുന്നുണ്ട്. കൊക്കുകളുടെ പ്രജനനകാല താവളം എന്ന നിലയ്ക്ക് ഏറെ പേരുകേട്ട കൊറ്റില്ലത്തിൽ പക്ഷികൾ ചത്തുവീഴുന്നത് ആശങ്കയുളവാക്കുന്നു.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു, പക്ഷെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃഗസംരക്ഷണ വകുപ്പധികൃതരും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് വനംവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തിൽ കൊറ്റില്ലത്തിലെത്തി കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.






Leave a Reply