April 27, 2024

വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ ഒരാഴ്ചക്കുള്ളില്‍ ബാംഗ്ലൂരില്‍ നിന്നും പൊക്കി മേപ്പാടി പോലീസ്

0
Img 20240329 195006

മേപ്പാടി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പേഴ്‌സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ ബാംഗ്ലൂരില്‍ നിന്നും മേപ്പാടി പോലീസ് പിടികൂടി. ബാംഗ്ലൂര്‍, ദേവനഹള്ളി സ്വദേശിയായ നാഗരാജ് (37) എന്നയാളെയാണ് ഒളിവില്‍ കഴിഞ്ഞുവരവേ സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

ഒ.എല്‍.എക്‌സ് വഴി വില്‍പന നടത്തിയ മോഷ്ടിച്ച മൊബൈല്‍ ഫോണും, ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്ഥലത്തും ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാത്ത ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മാറി മാറി സഞ്ചരിച്ച് വിവിധ ഐഡിയില്‍ താമസിച്ച് മോഷണം നടത്തുന്ന പ്രതിയെ ഒരാഴ്ചയ്ക്കുള്ളില്‍ പിടിക്കാന്‍ കഴിഞ്ഞത് പോലീസിന്റെ പഴുതുകളടച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ്.

മാര്‍ച്ച് 21 തീയതി പുലര്‍ച്ചെയാണ് മേപ്പാടി ചെമ്പ്രയ്ക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് വിനോദ സഞ്ചാരിയായ ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ ഫോണും പണവും അടങ്ങിയ പേഴ്‌സും മറ്റ് രേഖകളും മോഷ്ടിച്ച് നാഗരാജ് മുങ്ങിയത്. ഡല്‍ഹി സ്വദേശിയുമായി ചങ്ങാത്തം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു മോഷണം.

മോഷണം നടത്തി രക്ഷപ്പെടാന്‍ വേണ്ടി ഇരുപതാം തീയതി രാത്രിയില്‍ പ്രതി മേപ്പാടി ടൗണിലെ റെന്റ്് എ ബൈക്ക് ഷോപ്പില്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് കൈക്കലാക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടറില്‍ മാനന്തവാടിയിലെത്തി സ്‌കൂട്ടര്‍ ഒരു സ്ഥലത്ത് ഒളിപ്പിച്ച് വച്ച് അവിടെ നിന്നും ബസ്സില്‍ കോഴിക്കോട് പോവുകയും അവിടെ നിന്ന് കണ്ണൂരിലെത്തി ടാക്‌സി മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് പോവുകയും പിന്നീട് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. അടുത്ത തട്ടിപ്പിനായി തയ്യാറെടുക്കുമ്പോഴാണ് പോലീസ് പ്രതിയ ബാംഗ്ലൂരില്‍ നിന്നും പിടികൂടുന്നത്.

പിടിക്കപ്പെട്ടത് സമാന രീതിയിലുള്ള നിരവധി കേസിലെ പ്രതി. കേരളത്തിന് അകത്തും പുറത്തും സമാന രീതിയിലുള്ള നിരവധി കേസുകളുള്ള പ്രതിയാണ് നാഗരാജ്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍, കര്‍ണാടകയിലെ വിരാജ് പേട്ട, ബാംഗ്ലൂര്‍ സൈബര്‍ സ്റ്റേഷന്‍, ഹൈദരാബാദ് അഫ്‌സല്‍ ഗന്‍ച്, ഉത്തരകന്നഡയിലെ ബഗല്‍കോട്ട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിക്കപ്പെടുകയും മൂന്നുമാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി വിവിധ നഗരങ്ങളില്‍ താമസിച്ച് മോഷണം നടത്തി വരികയുമായിരുന്നു.

ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോം, ഡോര്‍മെട്രികള്‍ എന്നിവയില്‍ റൂമെടുത്ത് അവിടെ നിന്നും മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇങ്ങനെ കൈക്കലാക്കുന്ന മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഉപയോഗിച്ച് പെട്ടെന്ന് തന്നെ പണം പിന്‍വലിക്കുകയോ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയോ ബെറ്റ് ആപ്പുകളിലൂടെ ഗെയിം കളിക്കുകയോ ചെയ്തു പണം തട്ടിയെടുക്കുകയാണ് ചെയ്യാറ്.

മുതലുകള്‍ നഷ്ടപ്പെട്ട ആളുകള്‍ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ ഒ.എല്‍.എക്‌സ് മുഖാന്തരം വില്‍പ്പന നടത്തുകയും അപഹരിച്ച ആധാര്‍ കാര്‍ഡുകള്‍ മറ്റ് ഐഡി കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ ഐഡിയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് വീണ്ടും മോഷണം നടത്തുകയും ചെയ്യുന്നു. ഇങ്ങനെ കിട്ടുന്ന തുക കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയും ഓണ്‍ലൈന്‍ ഗെയിം കളിക്കുകയും ആണ് ഇയാള്‍ ചെയ്യാറ്. പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

മേപ്പടി എസ്.ഐ എം.പി. ഷാജി, പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. വിപിന്‍, ബാലു നായര്‍, ഷഫീര്‍, ഷാജഹാന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *