മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 47 ആയി
മേപ്പാടി: ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മേപ്പാടി മുണ്ടകൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 47 ആയി. ശക്തമായ മഴയിൽ മുണ്ടകൈയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ചൂരൽ മല പുഴയിൽ വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്ന് പുഴ ദിശ മാറി ഒഴുകി. മുണ്ടക്കൈയെയും അട്ടമലയെയും ബന്ധിപ്പിക്കുന്ന റോഡും പാലവും ഒലിച്ചു പോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണ്. മുണ്ടക്കൈ പ്രദേശം ഇപ്പോൾ പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചിരുന്ന വെള്ളാർമല ജിവി എച്ച് എസ് സ്കൂളും അനുബന്ധ റോഡും തകർന്നിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററുകൾക്ക് എത്താൻ സാധിച്ചിട്ടില്ല. മുണ്ടക്കൈൽ എത്രപേർ കുടുങ്ങിക്കിടപ്പുണ്ടെന്നും എത്രപേർ മണ്ണിനടിയിൽ പെട്ടുപോയിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ നിലവിൽ ഇതുവരെ ലഭിച്ചിട്ടില്ല. കള്ളാടി പുഴയും ചൂരൽ മലപ്പുഴയും ഒഴുകിയെത്തുന്ന ചാലിയാർ പുഴയിൽ നിന്നാണ് ഇപ്പോൾ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരിക്കുന്നത്. ദുരന്ത മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.





Leave a Reply