അമിത ടിക്കറ്റ് നിരക്ക് വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ തകർക്കും: വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റി
കൽപ്പറ്റ: ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളായ ചെമ്പ്രമല, സൂചിപ്പാറ, കാറ്റുകുന്ന്, ആനച്ചോല ട്രെക്കിങ്ങ് എന്നിവയ്ക്ക് വൻതോതിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടി വിനോദ സഞ്ചാരികളോടുള്ള വെല്ലുവിളിയാണ്. ഉരുൾപൊട്ടലിന് ശേഷം സാമ്പത്തികമായി തകർന്നു നിൽക്കുന്ന വയനാടൻ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെയെത്തിക്കുവാനുള്ള ശ്രമങ്ങൾക്ക് പകരം വൻതോതിൽ ചാർജ്ജ് വർധിപ്പിച്ചത് വെല്ലുവിളിയാവും. ചെമ്പ്രമലയിലെ ട്രെക്കിങ്ങ് നിരക്ക് 5 പേരടങ്ങുന്ന സംഘത്തിന് 1750/- രൂപയിൽ നിന്ന് 5000/- രൂപയാക്കി ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ല. ടിക്കറ്റ് നിരക്ക് വർധവ് പുന:പരിശോധിച്ചില്ലെങ്കിൽ വിനോദ സഞ്ചാര മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ചു ജീവിക്കുന്നവരെ ഉൾപ്പെടുത്തി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺദേവ് സി.എ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഷാജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജി സദാനന്ദൻ, റെനിൽ മാത്യു, റഊഫ് ഒലിവ്സ്, റംല ഹംസ, വൈശാഖ്,ഉസ്മാൻ മദാരി,മുബശിർ, ശ്യാംകുമാർ കൽപ്പറ്റ, ജുബൈർ.പി, ഹാരിസ്.പി, പ്രജീഷ് വെണ്ണിയോട്, നിസാർ.വി, ജിതിൻ, ഫിറോസ് ഖാൻ, എന്നിവർ സംസാരിച്ചു.





Leave a Reply