ലോക്സഭ ഉപതെരഞ്ഞെടുപ്പ്; വയനാടിന് ഇനി പോരാട്ട ചൂട്
കൽപ്പറ്റ: എൻ ഡി എ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ആവേശം
യു.ഡി.എഫ് ‘സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് പത്രിക സമർപ്പിക്കും. മുൻ എം.പി രാഹുൽ ഗാന്ധിയും എത്തും.
ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി വയനാട്ടിലെത്തി. കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോയോടു കൂടി എൽ.ഡി.എഫ് പ്രചരണത്തിനും തുടക്കമായി.
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോട് കൂടെയാണ് ചിത്രം തെളിഞ്ഞത്., ഇനി പ്രചാരണം ചൂടുപിടിക്കും. മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസിനെയാണ് സ്ഥാനാർഥിയായി ബി.ജെ.പി തീരുമാനിച്ചത്.
നിലവിൽ കോഴിക്കോട് കോർപറേഷന് കൗണ്സിലറാണ് സോഫ്റ്റ്വെയർ എൻജിനീയറായ നവ്യ. രണ്ടു തവണയായി കോഴിക്കോട് കോർപറേഷനിലെ കാരപ്പറമ്പ് വാർഡിൽനിന്നുള്ള കൗൺസിലറാണ്. യു.ഡി.എഫിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫിനായി സി.പി.ഐയുടെ സത്യൻ മൊകേരിയുമാണ് വയനാട്ടിൽ മത്സരിക്കുന്നത്.
യു.ഡി.എഫിന്റെ നിയോജകമണ്ഡലം കൺവെൻഷനുകൾ ശനിയാഴ്ചയോടെ പൂർത്തിയാകുമെന്ന് തെരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തുതല കൺവെൻഷനുകൾ ചൊവ്വാഴ്ചയോടെ പൂർത്തീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി കോഓഡിനേറ്റർ കൂടിയായ ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എൻ.ഡി. അപ്പച്ചൻ, യു.ഡി.എഫ് ജില്ല കൺവീനർ പി.ടി. ഗോപാലക്കുറുപ്പ്, യു.ഡി.എഫ് ജില്ല കൺവീനർ ടി. മുഹമ്മദ്, ടി. ഉബൈദുള്ള എം.എൽ.എ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വയനാട്ടിൽ ഇടതുപ്രവർത്തകരുടെ ആവേശത്തിലേക്ക് ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി എത്തി. ലക്കിടിയിൽ ശനിയാഴ്ച വൈകീട്ടോടെയെത്തിയ അദ്ദേഹത്തെ പ്രവർത്തകർ ജില്ല ആസ്ഥാനത്തേക്ക് ആനയിച്ചു. കൽപറ്റയിൽ നടത്തിയ ആവേശ റോഡ്ഷോയോടെ എൽ.ഡി.എഫിന്റെ പ്രചാരണത്തിന് തുടക്കമായി.
വിജയിപ്പിച്ച ജനങ്ങൾക്ക് കാണാൻ സാധിക്കാത്ത ജനപ്രതിനിധിയായിരുന്നു മുൻ എം.പി രാഹുൽഗാന്ധിയെന്ന് സത്യൻ മൊകേരി കൽപറ്റയിലെ റോഡ്ഷോയിൽ കുറ്റപ്പെടുത്തി. വയനാട്ടിലേക്കാളും സൗകര്യം കൂടുതലുള്ള സ്ഥലം കിട്ടിയപ്പോൾ പഴയ എം.പി അങ്ങോട്ട് പോയി. വടക്കേ ഇന്ത്യയിൽ ഇവരാരും മത്സരിക്കുന്നില്ല. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുമായി നേരിട്ട് ഏറ്റുമുട്ടാൻ തയാറാകുന്നില്ല. ഭീരുക്കളായി ഒളിച്ചോടുകയാണ്. അങ്ങനെയാണ് വയനാട്ടിൽ രാഹുലെത്തിയത്. ഇപ്പോൾ പ്രിയങ്ക ഗാന്ധി കുടുംബ പേര് പറഞ്ഞു വരികയാണ്. ഇവർക്ക് ഇവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഹെലികോപ്ടറിൽ വന്ന് അതേ ഹെലികോപ്ടറിൽ തിരിച്ചുപോകാൻ സാധിക്കും. ഇനിയുമിത് തുടരണമോയെന്ന് ജനങ്ങൾ തീരുമാനിക്കണം. ജനങ്ങൾക്ക് പ്രശ്നങ്ങൾ പറയാനും പരിഹരിക്കാനും എപ്പോഴും ഓടിയെത്താനും ഉതകുന്ന എം.പിയെയാണ് വയനാടിന് വേണ്ടത്. മുണ്ടക്കൈ ദുരന്തസ്ഥലം സന്ദർശിച്ചുപോയ പ്രധാനമന്ത്രി ദുരന്തബാധിതർക്ക് ഇതുവരെ ഒന്നും നൽകിയില്ല. അവർക്കാവശ്യമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ കേരളത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യൻ മൊകേരിക്ക് ലക്കിടിയിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ ഹാരമണിയിച്ച് സ്വീകരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, പി.കെ. മൂർത്തി, പി. സന്തോഷ് കുമാർ എം.പി, സി.എം. ശിവരാമൻ, കെ.ജെ. ദേവസ്യ, വി.പി. വർക്കി, പി.കെ. ബാബു, സണ്ണി മാത്യു, എ.പി. അഹമ്മദ് എന്നിവരും സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. കൽപറ്റയിലെ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. കൽപറ്റയിൽ 24ന് ചേരുന്ന ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുശേഷം നിയമസഭാ മണ്ഡലം കൺവെൻഷനുകളിലേക്ക് എൽ.ഡി.എഫ് കടക്കും. തിരുവമ്പാടി 25, മാനന്തവാടി, ബത്തേരി, നിലമ്പൂർ 27, കൽപറ്റ, വണ്ടൂർ, എറനാട് 28 തീയതികളിലാണ് മണ്ഡലം കൺവെൻഷനുകൾ. ഞായറാഴ്ച നിലമ്പൂരിലാണ് സ്ഥാനാർഥി പര്യടനം.





Leave a Reply